ഹിമാചല്‍പ്രദേശിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഒന്‍പതു ദിവസത്തിനുശേഷം രക്ഷപെടുത്തി
ഹിമാചല്‍പ്രദേശിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന മണിറാമിനേയും സതീഷ് തോമറിനേയും ഒന്‍പതു ദിവസത്തിനുശേഷം രക്ഷപെടുത്തി. ഒരാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. രണ്ടുപേര്‍ ജീവനോടെയുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു.
ഇവരുടെ അടുത്തെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തകര്‍ മണി റാമിനെയാണ് ആദ്യം രക്ഷപെടുത്തിയത്. തുടര്‍ന്ന് സതീഷ് തോമറെയും രക്ഷപെടുത്തി. പരാജയപ്പെട്ട ആദ്യ ശ്രമത്തിനു ശേഷം രണ്ടാമത്തെ ശ്രമത്തിലാണ് ഇവരെ രക്ഷപെടുത്തിയത്.
ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ കിരാട്പൂര്‍ – നേര്‍ചൗക്ക് നാലുവരിപ്പാത പദ്ധതിക്കുവേണ്ടിയുള്ള തുരങ്കം ഈ മാസം 12ന് ഇടിഞ്ഞുതാണ് 40 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിപ്പോയ മൂന്നുപേരില്‍ രണ്ടുപേര്‍ ജീവനോടെയുണ്ടെന്ന് ബുധനാഴ്ച രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു. ലാണ് അപകടമുണ്ടായത്. ഡ്രില്ലിങ് നടത്തിയ സതീഷ് തോമര്‍, സഹപ്രവര്‍ത്തകന്‍ മണി റാം എന്നിവരാണ് ജീവനോടെയുണ്ടെന്നു വ്യക്തമായത്.
അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ 50 മീറ്റര്‍ മുകളില്‍ നിന്നു തുരങ്കത്തിനുള്ളിലെ നാലിഞ്ച് വ്യാസത്തിലുള്ള കുഴിയിലൂടെ ഉയര്‍ന്ന റെസലൂഷനിലുള്ള ഡിജിറ്റല്‍ ക്യാമറയും മൈക്രോഫോണും ഇറക്കിവിട്ടിരുന്നു. ഇതില്‍നിന്നാണ് ഇരുവരും ജീവനോടെയുണ്ടെന്നു വ്യക്തമായത്.
മറ്റൊരു തൊഴിലാളിയായ അന്‍പത്തഞ്ചുകാരനായ ഹൃദയ് റാമിനെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ല. ഹൃദയ് റാമിനെക്കുറിച്ചുള്ള വിവരങ്ങളറിയുന്നതിനായി കൂടുതല്‍ പരിശോധന നടത്താന്‍ അത്യന്താധുനിക സെന്‍സറുകളുള്ള ഉപകരണം എന്‍ഡിആര്‍എഫ് കൊണ്ടുവന്നിട്ടുണ്ട്. ഹിമാലയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തൊഴിലാളികളാണ് മൂവരും.