സിറിയയില്‍ ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ സിറിയന്‍ യുവതിയില്‍ നിന്നും ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ ‘അമല്‍’ എന്ന ശിശുവിനെ പുറത്തെടുത്തു; നെറ്റിയില്‍ തുളഞ്ഞുകയറിയ ഒരു വെടിയുണ്ടയോടെ
സിറിയയില്‍ ലോകത്തെ കരയിച്ച് ഒരു പെണ്‍കുഞ്ഞ് പിറന്നു. ഐഎസ് ഭീകരതയുടെ ബാക്കിപത്രമായി മാറിയ ഐലന്‍ കുര്‍ദിയുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുമമ്പ പിറന്ന ആ പെണ്‍കുഞ്ഞിനെക്കണ്ട് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ആലെപ്പോയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ അമ്മയുടെ ഉദരത്തില്‍നിന്നും ആ പെണ്‍കുഞ്ഞ് പുറത്തുവന്നത് നെറ്റിയില്‍ ഒരു വെടിയുണ്ടയുമായായിരുന്നു.
ആലെപ്പോയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ അമ്മയ്‌ക്കൊപ്പം ഇരയായ, മരിച്ചുവെന്നു വിധിയെഴുതിയ കുഞ്ഞിനെ ഡോക്ടര്‍മാരുടെ ധീരപ്രയത്‌നമാണു രക്ഷപ്പെടുത്തിയത്. പെണ്‍കുഞ്ഞിന് അമല്‍ എന്ന് ഡോക്ടര്‍മാര്‍ നാമകരണം ചെയ്തു. അറബിയില്‍ അമലിനു ‘പ്രതീക്ഷ’ എന്നാണ് അര്‍ഥം.
അമലിനെ പ്രസവിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് അവളുടെ അമ്മയ്ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. ആലെപ്പോയില്‍ തന്റെ വീടിനുമേല്‍ പതിച്ച ഷെല്ലിന്റെ ചീളുകള്‍ക്കൊപ്പം വെടിയുണ്്ടയുടെ ഭാഗവും അവരുടെ വയറ്റില്‍ തറച്ചുകയറുകയായിരുന്നു. ആക്രമണത്തില്‍ അവരുടെ മറ്റു മൂന്നു മക്കള്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് എമര്‍ജന്‍സി സിസേറിയനായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. അവരുടെ മുന്നില്‍ അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നുവെന്നുള്ളതാണ് സത്യം.
കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പില്ലാതെ അവര്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത് അവളുടെ ശരീരം വൃത്തിയാക്കുമ്പോഴാണ് ഇടത്തേ പുരികത്തിനു മുകളിലായി ഒരു ചെറുവിരലിന്റെ വലിപ്പത്തിലുള്ള മുറിവ് ഡോക്ടര്‍മാര്‍ കണ്ടത്. കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി മുറിവിനുള്ളിലെ വെടിയുണ്്ടയുടെ ചീള് ഡോക്ര്‍മാര്‍ പുറത്തെടുത്തു. അമല്‍ന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.
ആലെപ്പോ സിറ്റി മെഡിക്കല്‍ കൗണ്‍സിലിലെ ആരോഗ്യരക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിന് സഹായം നല്കിയത്. അമ്മയും കുഞ്ഞ് അമലും ഇപ്പോള്‍ ജീവിതത്തിലേക്കു മടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നേകാല്‍ ലക്ഷത്തോളം പേരാണ് ഇതുവരെ സിറിയന്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും 40 ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യുകയും ചെയ്തു.