സ്വതന്ത്ര ഇന്ത്യയോട് കൂടിച്ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദിനെ നൈസാമിന്റെ കൈയില്‍ നിന്നും മോചിപ്പിച്ച് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍സൈന്യത്തിന്റെ വിരോജിത നീക്കമായ ഓപ്പറേഷന്‍ പോളോ നടന്നിട്ട് 67 വര്‍ഷം

single-img
19 September 2015

0653

ഇന്ത്യന്‍ സൈന്യം നടത്തിയ അഭിമാനകരമായ നീക്കമായിരുന്നു ഓപ്പറേഷന്‍ പോളോ. നൈസാം ഭരണത്തിന്‍ നിന്നും ഹൈദരാബാദിനെ സ്വതന്ത്രമാക്കി ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നതിനായി ഇന്ത്യന്‍ സൈന്യം നടത്തിയ സൈനീക നീക്കമാണ് ഓപ്പറേഷന്‍ പോളോ അഥവ ഹൈദരാബാദ് ആക്ഷന്‍. ആ അതുല്യനേട്ടം കൈവരിച്ചിട്ട് 67 വര്‍ഷം കടന്നിരിക്കുന്നു.

1713 ല്‍ മുഗള്‍ രാജവംശമാണ് ഡെക്കാണ്‍ പീഠഭൂമിയിലെ ഹൈദരാബാദ് എന്ന പ്രവിശ്യയെ ഒരു പ്രത്യേക നാട്ടുരാജ്യമാക്കിയതും, അതിന്റെ അധികാരിയായി നൈസാമിനെ നിയോഗിച്ചതും. പിന്നീട് 1798ല്‍ ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തില്‍പ്പെടുന്ന സംസ്ഥാനമായി ഹൈദരാബാദ് മാറി. ഏഴാം നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലിയുടെ കീഴിലായിരുന്നു ഹൈദരാബാദ് അതിന്റെ സുവര്‍ണ്ണ കാലഘട്ടം കൊണ്ടാടിയിരുന്നത്. എന്നാല്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍, സ്വതന്ത്ര സംസ്ഥാനങ്ങളോട് ഇന്ത്യയിലോ, പാകിസ്ഥാനിലോ ചേരാനും, അല്ലാത്തപക്ഷം സ്വതന്ത്രമായി തന്നെ നിലനില്‍ക്കാനും ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് ഹൈദരാബാദ് തീരുമാനിച്ചത്.

ഹൈദരാബാദിനോട് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഇന്ത്യന്‍ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും നൈസാം ഉസ്മാന്‍ അലി അതിന് തയ്യാറായിരുന്നുല്ല. നൈസാമിന്റെ ഈ തീരുമാനത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും ചെയ്തു. അനവധി തവണ ഇന്ത്യയോട് ലയിക്കുവാന്‍ നൈസാമിനുമേല്‍ ഗവര്‍മെന്റ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിയിരുന്നില്ല. തുടര്‍ന്ന് നൈസാം ഇന്ത്യാ ഗവണ്‍മെന്റുമായി രൂക്ഷമായ തര്‍ക്കത്തിലായി.

ഹൈദരാബാദിനെ ഇന്ത്യയോട് ചേര്‍ക്കാനുള്ള ഗവണ്‍മെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോള്‍ 1948 സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലേക്ക് നീങ്ങി നൈസാമുമായി യുദ്ധമാരംഭിച്ചു. വാസ്തവത്തില്‍ അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ബുദ്ധിയായിരുന്നു ഹൈദരാബാദിനെ ഇന്ത്യയിലേക്ക് യോജിപ്പിക്കുക എന്നത്. കാരണം ഹൈദരാബാദ് സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ മധ്യഭാഗത്താണ്. ഇങ്ങനെ പ്രധാനഭാഗത്തുള്ള പ്രവിശ്യ സ്വതന്ത്രമായി നിലകൊള്ളുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തന്നെയാവും അതിന്റെ ഭവിഷ്യത്ത് എന്ന് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ മനസ്സിലാക്കിയിരുന്നു.

ഇന്ത്യന്‍ പട്ടാളവുമായി പോരാട്ടം തുടങ്ങി സെപ്റ്റംബര്‍ 17ന് തന്നെ നൈസാം കീഴടങ്ങാന്‍ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ നടപടിയെ ഹൈദരാബാദ് ആക്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. നൈസാം ഉസ്മാന്‍ അലി കീഴടങ്ങിയതിനു ശേഷം 1952 മാര്‍ച്ച് വരെ ഹൈദരാബാദില്‍ പട്ടാള ഭരണമായിരുന്നു. 1952ല്‍ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന് 1956ലാണ് ആന്‍ഡ്രാ പ്രദേശ് സംസ്ഥാനം പുനസംഘടിപ്പിച്ചത്. അതുവരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്.

ഓപ്പറേഷന്‍ പോളോ നടപടിയില്‍ ധാരാളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, ഓപ്പറേഷന്‍ പോളോയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സുന്ദര്‍ലാല്‍ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് 2013 വരെ പുറത്തു വിട്ടിരുന്നില്ല. ഏകദേശം 27000 ത്തിനും 40000 ത്തിനും ഇടയില്‍ ആളുകള്‍ ഈ പട്ടാള നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയ്ക്ക് അഭിമാനകരമായ നിരവധി നേട്ടങ്ങല്‍ നേടിതന്ന സൈനികനീക്കമായിരുന്നു ഓപ്പറേഷന്‍ പോളോ. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. കൂടാതെ ഭാരതത്തിലെ ഐറ്റി മേഖലയിലും മറ്റു വാണിജ്യ മേഖലകളിലും പ്രധാനപങ്കുവഹിക്കുന്ന പ്രവിശ്യയായി മാറിയിരിക്കുകയാണ് ഇവിടം. ഹൈദരാബാദ് ഒരു സ്വതന്ത്രദേശമായി മാറിയിരുന്നെങ്കില്‍ ഇന്ത്യയുടെ മൊത്തം സമ്പദ്്ഘടനെയെവരെ അത് ബാധിച്ചേനെ; എന്നന്നേക്കുമുള്ള തീരാനഷ്ടവുമായി അത് മാറുമായിരുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലവും സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ കമാണ്ടര്‍ ഇന്‍ ചീഫുമായ കെ.എം. കരിയപ്പയുടെ നേതൃപാടവ മികവും ഇന്ത്യന്‍ സൈന്യത്തിന്റെ വിജയഗാഥകളില്‍ ഒരു പൊന്‍തൂവല്‍ കൂടിചേര്‍ത്തതാണ് ഓപ്പറേഷന്‍ പോളോ.