ബിഹാറിൽ ബി.ജെ.പി ഘടകക്ഷികളുമായി സീറ്റ് ധാരണയിൽ എത്തി;ജിതന്‍ റാം മാഞ്ചിയുടെ പാർട്ടിക്ക് 20 സീറ്റ് നൽകും
തർക്കങ്ങൾക്കൊടുവിൽ ബിഹാറിൽ ബി.ജെ.പി ഘടകക്ഷികളുമായി സീറ്റ് ധാരണയിൽ എത്തി. വിലപേശിയിരുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെകുലര്‍) ജിതന്‍ റാം മാഞ്ചിക്ക് 20 സീറ്റ് നല്‍കാന്‍ ബി.ജെ.പി തയ്യാറായതോടെയാണ് സീറ്റു തര്‍ക്കം പരിഹരിക്കപ്പെട്ടത് .
25 സീറ്റ് വേണമെന്നായിരുന്നു മാഞ്ജിയുടെ ആവശ്യം. 243 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 160 സീറ്റിൽ ബി.ജെ.പി മത്സരിക്കും.നിലവില്‍ ഒരു പ്രശ്‌നമില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടവേ മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.
ഷായുടെ വസതിയില്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജനശക്തി പാർട്ടി 40സീറ്റിൽ മത്സരിക്കും. ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാർട്ടി 23 സീറ്റിലാണ് മത്സരിക്കുക.243 അംഗ നിയമസഭയിലേക്ക് ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ചു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക.