മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് മലയാളിയടക്കം 87 മരണം
ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മലയാളി ഉള്‍പ്പെടെ 87 പേര് മരിച്ചു.ഹറമിലെ ബാബു സഫാ, ബാബു ഉംറ എന്നിവയ്ക്കിടയിലെ പ്രദേശത്ത് പ്രാദേശികസമയം വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം. ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് മരിച്ചത്.
പരിക്കേറ്റവരിൽ 9 ഇന്ത്യക്കാരുമുണ്ട്.
ഇന്ത്യൻ ഹജ്ജ് ദൗത്യത്തിന്റെ ഭാഗമായി പോയ ഡോക്ടർമാർ ഇവരെ ചികിത്സിക്കും. മസ്ജിദുൽ ഹറമിനു മുകളിൽ വികസന ജോലികൾക്കായി ഉയർത്തിയിരുന്ന രണ്ടു കൂറ്റൻ ക്രെയിനുകൾ തകർന്നു വീണാണ് ദുരന്തമുണ്ടായത്. അപകടത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് തീർത്ഥാടകർ മരിച്ചത്.മരണസംഖ്യ ഉയരാനിടയുണ്ട്.
ഏതൊക്കെ രാജൃത്തുനിന്നുള്ള തീര്‍ഥാടകര്‍ അപകടത്തില്‍പെട്ടു എന്ന് അറിവായിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന് അറിയിച്ചു. ഹജ് തീര്‍ഥാടനം തുടങ്ങാന്‍ പത്തു ദിവസങ്ങള്‍കൂടി ബാക്കിനില്‍ക്കെയായിരുന്നു സൗദിയെ നടുക്കിയ അപകടം.രാവിലെ മുതല്‍ മക്കയില്‍ പൊടിക്കാറ്റുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പൊടിക്കാറ്റിനുശേഷം ഇടിയോടുകൂടിയ മഴയും ഉണ്ടായി. മഴ ഇപ്പോഴും തുടരുകയാണ്.