സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം സെന്ററിൽ നിന്ന് 26 ലക്ഷം രൂപ കവർന്നു
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സെക്യൂരിറ്റി ജീവനക്കാരനില്ലാത്ത വെളിയന്നൂരിലെ എ.ടി.എം സെന്ററിൽ നിന്ന് 26 ലക്ഷം രൂപ കവർന്നു.കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കി, യന്ത്രം തുറന്ന് നടത്തിയ വന്‍ കവര്‍ച്ച ഒരാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനും ശക്തന്‍ സ്റ്റാന്‍ഡിനുമിടയ്ക്ക് വെളിയന്നൂരിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മിലാണ് സപ്തംമ്പര്‍ രണ്ടിന് മോഷണം നടന്നത്. കവർച്ചയ്ക്ക് പിന്നിൽ എ.ടി.എം സെന്ററുമായി ബന്ധപ്പെട്ട ജീവനക്കാരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മാസത്തിലൊരിക്കല്‍ അധികൃതര്‍ മാറ്റുന്ന കോഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയത്. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.കേടായ യന്ത്രം നന്നാക്കാനായി ബുധനാഴ്ച ആളെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കൗണ്ടറിനകത്ത് എ.ടി.എം മെഷീനിലുള്ള കാമറയിൽ ഈ മാസം രണ്ടിന് രാത്രി 700 രൂപ പിൻവലിച്ചയാൾ പോയതിനുശേഷം ഹെൽമറ്റിട്ട ഒരാളുടെ ദൃശ്യമാണ് അവസാനം പതിഞ്ഞത്. ഇതിന് ശേഷം മെഷീൻ പ്രവർത്തന രഹിതമായി. പുറമേ നിന്ന് വരുന്നയാളെ കാണാൻ വെളിയിൽ സ്ഥാപിച്ച കാമറയുടെ വയറുകൾ ഇളക്കിമാറ്റിയ നിലയിലാണ്.
സ്വകാര്യ ഏജന്‍സിയാണ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നത്. ഇവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സപ്തംമ്പര്‍ ഒന്നിന് ഈ എ.ടി.എമ്മില്‍ മുപ്പത് ലക്ഷം രൂപ നിറച്ചിരുന്നു. ഇതില്‍ നാല് ലക്ഷത്തോളം മാത്രമാണ് കാര്‍ഡ് വഴി ഇടപാടുകാര്‍ എടുത്തത്. ബാക്കി തുകയാണ് മോഷണം പോയത്.