സൂയസ് കനാലിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ നാവികസേനാ താവളമായി ഇന്ത്യയുടെ ഐ.എൻ.എസ് വജ്രഘോഷ്.
കാർവാർ(കർണാടക): കർണാടകയിലെ കാർവാറിനടുത്ത് ഐ.എൻ.എസ് വജ്രഘോഷ് നാവികസേനാത്താവളം പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഉത്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. കാർവാറിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള ഐ.എൻ.എസ് കാടമ്പയും ചേർത്ത് സൂയസ് കനാലിന്റെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ (1000 ഏക്കർ) നാവികസേനാ താവളമായി മാറിയിരിക്കുകയാണിവിടം.
പ്രോജക്ട് സീബേർഡ് എന്ന പേരിൽ കേന്ദ്രസർക്കാർ 1985ൽ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് ഐ.എൻ.എസ് വജ്രഘോഷ് നിർമ്മിച്ചത്. 25000 കോടി രൂപയാണ് നിർമ്മാണച്ചിലവ്. ഈ പദ്ധതിയിലെ ഒന്നാംഘട്ട നാവികത്താവളമായ ഐ.എൻ.എസ് കാടമ്പ നേരത്തെതന്നെ തുറന്നിരുന്നു.
47 യുദ്ധകപ്പലുകളും 20 അന്ധർവാഹിനികളും രണ്ട് വിമാനവാഹിനികളും ഉൾകൊള്ളാൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് വജ്രഘോഷ്. ഇതിനുപുറമെ ഒരു നാവിക വിമാനത്താവളവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മുംബൈ, കൊച്ചിപോലുള്ള തുറമുഖങ്ങൾ ഇന്ത്യയിലെ രണ്ട് പ്രധാന നാവികത്താവളങ്ങളാണെങ്കിലും അവിടെ വാണിജ്യ ഇടപാടുകളാൽ തിരക്ക് കൂടുതലാണ്. എന്നാൽ കാർവാറിലേത് ഒറ്റപെട്ട പ്രദേശമായതുകൊണ്ട് തന്നെ നാവികസേനാനീക്കങ്ങൾ വളരെ എളുപ്പമായിരിക്കുമെന്നും ഒരു മുതിർന്ന നാവിക ഉദ്യോഗസ്ത്ഥൻ അഭിപ്രായപ്പെട്ടു.