1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന പാകിസ്താന്റെ വാദം പച്ചക്കള്ളവും കെട്ടുകഥയുമാണെന്ന് പാക് ചരിത്രകാരന്‍

single-img
8 September 2015

inpak6

1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന പാകിസ്താന്റെ വാദം പച്ചക്കള്ളവും കെട്ടുകഥയുമാണെന്ന് പാക് ചരിത്രകാരനും രാഷ്ട്രീയ സാമ്പത്തികവിദഗ്ധനുമായ അക്ബര്‍ എസ്.സെയ്ദിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്‍ യുദ്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന സമയത്താണ് ഭരണനേതൃത്വത്തെ പ്രതിസന്ധിയിലാക്കി സെയ്ദിയുടെ വെളിപ്പെടുത്തല്‍. പാക് കറാച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലെ ചരിത്ര അധ്യാപകനാണ് സെയ്ദി.

യുദ്ധത്തില്‍ പാകിസ്താന്‍ ദയനീയമായി പരാജയപ്പെട്ട കാര്യം ഭരണനേതൃത്വം മറച്ചുവെക്കുകയാണെന്ന് കറാച്ചി സര്‍വകലാശാലയിലെ സാമൂഹിക വിഭാഗം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് യുദ്ധത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ ഷൂജ നവാസിന്റെ ‘ക്രോസ്ഡ്‌ േസ്വാര്‍ഡ്‌സ്’ എന്ന പുസ്തകം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ ചരിത്രം പഠിപ്പിക്കുന്നത് പ്രത്യയശാസ്ത്രപരമായതിനാലാണ് യുദ്ധത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പാക് ജനതയ്ക്കറിയാന്‍ പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ചരിത്രമല്ല യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പാകിസ്താന്‍ എങ്ങനെ രൂപപ്പെട്ടു എന്നതിനെ കേന്ദ്രീകരിച്ചാണ് ചരിത്രപഠനം നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ഭൂമിശാസ്ത്രപരമായ ചരിത്രപഠനമാണ് പ്രത്യയശാസ്ത്രപരമായ ചരിത്രപഠനത്തിന് പകരം രാജ്യത്തിനാവശ്യമെന്നും പാഴ്‌സികളും ഹിന്ദുക്കളും കറാച്ചിയിലെയും പഞ്ചാബിലെയും വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.