ഒരു ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ വീടുകളൊരുക്കി അവര്‍ക്ക് ജോലിയും നല്‍കാമെന്ന് ഈജിപ്ഷ്യന്‍ കോടീശ്വരന്‍

single-img
5 September 2015

naguib-sawiris.jpg.image.784.410

യൂറോപ്യന്‍ തീരത്തേക്ക് കുടിയേറുന്ന അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഈജിപ്ഷ്യന്‍ കോടീശ്വരന്റെ വാക്കുകള്‍. ഇറ്റാലിയന്‍ തീരത്തോടോ ഗ്രീക്ക് തീരത്തോടോ ചേര്‍ന്ന് കിടക്കുന്ന ദ്വീപുകളിലൊരെണ്ണം വിലയ്ക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് സ്വന്തമായി നല്‍കാമെന്നാണ് ഈജിപ്തിലെ അറിയപ്പെടുന്ന മാധ്യമ ചക്രവര്‍ത്തിയായ നഗ്യൂബ് സാവിരിസിന്റെ വാഗ്ദാനം.

ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു യുദ്ധവും പട്ടിണിയും ദുരിതവും മൂലം മെഡിറ്ററേനിയന്‍ സമുദ്രം താണ്ടി പതിനായിരങ്ങളാണ് യൂറോപ്പിന്റെ തീരത്തേക്ക് എത്തുന്നത്. അങ്ങനെ വന്ന ഒരു സിറിയന്‍ കുടുംബത്തിലെ അയ്‌ലാന്‍ കുര്‍ദി ബോട്ട് മറിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചത് ലോകത്ത് വന്‍ അലയൊലിയാണുണ്ടാക്കിയത്. ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് വാസസ്ഥലമൊരുക്കാനുള്ള പദ്ധതിയെക്കുറിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് നഗ്യൂബ് പുറംലോകത്തെയറിയിച്ചത്.

ഗ്രീസോ ഇറ്റലിയോ തനിക്കൊരു ദ്വീപ് നല്‍കിയാല്‍ താനതിനെ അഭയാര്‍ഥികള്‍ക്കായുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റി അവര്‍ക്ക് ജോലിയും നല്‍കാമെന്നാണ് നഗ്യൂബ് ട്വിറ്ററില്‍ എഴുതിയത്. ഇത്തരമൊരു പദ്ധതിയുമായി ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളെ സമീപിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാനാകുമെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഇത് സാധ്യമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇറ്റലിയുടെയും ഗ്രീസിന്റെയും തീരങ്ങളോട് ചേര്‍ന്ന് ഒരുപാട് ദ്വീപുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഈ ദ്വീപുകള്‍ 10 മില്യണ്‍ ഡോളര്‍ മുതല്‍ 100 മില്യണ്‍ ഡോളര്‍വരെ ചെലവഴിച്ചാല്‍ വാങ്ങാം. ഇവിടെ അഭയാര്‍ഥികള്‍ക്കായി താല്‍ക്കാലിക വാസസ്ഥലങ്ങളൊരുക്കാനാണ് പദ്ധതിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇത്തരത്തില്‍ വാസസ്ഥലങ്ങളൊരുക്കുമ്പോള്‍ അതുവഴി ആളുകള്‍ക്ക് ജോലി നല്‍കാമെന്നും എന്നെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ച് ഇവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന് തോന്നിയാല്‍ അങ്ങനെയാകാമെന്നും അദ്ദേഹം പറയുന്നു.