വീട്ടിലെത്തിയ മോഷ്ടാവ് തന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞശേഷം കുഞ്ഞിനെ വാഷിംഗ്‌മെഷീനില്‍ ഇട്ടുവെന്ന് കോഴിക്കോട് സ്വദേശി ഫസ്‌ന പറഞ്ഞത് കളവ്

single-img
4 September 2015

Washing_Machine_XPB85_38

മോഷണത്തിന് വീട്ടിലെത്തിയ അജ്ഞാതന്‍ തന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കൈകുഞ്ഞിനെ വാഷിങ് മെഷീനില്‍ ഇട്ടെ് കോഴിക്കോട് മുക്കത്ത് വീട്ടമ്മയുടെ മൊഴി കളവ്. കോഴിക്കോട് മുക്കം കക്കാട് സ്വദേശിനിയും കക്കാട്ടെ വ്യാപാരിയായ ഫയറുദ്ദീന്റെ ഭാര്യയുമായ ഫസ്‌ന തന്നെയാണ് ഭര്‍ത്തൃമാതാവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ ഇട്ടതെന്ന് പോലീസ് പറഞ്ഞു. തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവതിയുടെ കള്ളക്കളി പൊളിഞ്ഞത്.

കോഴിക്കോട് മുക്കത്ത് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം അജ്ഞാതനായ അക്രമി കൈക്കുഞ്ഞിനെ വാഷിങ് മെഷീനില്‍ ഇട്ടതായി ഇന്നലെയാണ് യുവതി പരാതി പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും പാലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി വീട് സീല്‍ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫൊറന്‍സിക് വിദഗ്ദരും ഇന്ന് രാവിലെ വീട്ടില്‍ പരിശോധന നടത്തുകയുണ്ടായി.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ അപരിചിതനായ ഒരാള്‍ വീട്ടിലേക്ക് കയറിവന്ന് തന്റെ മുഖത്തേക്ക് മുളക്‌പൊടിയെറിയുകയും 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് വാഷിങ് മെഷീനിലിടുകയുമായിരുന്നുവെന്നാണ് ഫസ്‌ന ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നും ഫസ്‌ന പറഞ്ഞിരുന്നു. എന്നാല്‍ വന്നയാള്‍ ആരാണെന്നോ ഉദ്ദേശ്യമോ അറിയില്ലെന്നും അവര്‍ സൂചിപ്പിച്ചു.

മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഇന്നലെ തന്നെ പോലീസിന് മനസ്സിലായി. മാത്രവുമല്ല ഇതേ വീട്ടിലെ മുളക് പൊടിയാണ് കണ്ണിലെറിയാന്‍ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ ഫസ്‌ന മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് മപാലീസ് ഫസ്‌നയെ കൂടുതല്‍ ചോദ്യം ചെയ്തത്.