ഷീന മരിച്ചിട്ടില്ലെന്ന് ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തൽ
മുംബൈ: ഷീനബോറ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്ദ്രാണി മുഖർജിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെയാണ് ഇന്ദ്രാണി പോലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ സ്റ്റാർ ഇന്ത്യ സി.ഇ.ഒയുടെ ഭാര്യ ഇന്ദ്രാണി മുഖർജിയും അവരുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും ചേർന്ന് ഷീനയെ 2012 ഏപ്രിൽ 24ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാൽ മൂന്ന് വർഷം മുമ്പ് ഷീന കൊല്ലപ്പെട്ടെന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്. കൊലപാതകത്തിന് ശേഷം വനപ്രദേശത്തിലേക്ക് മൃതദേഹം കൊണ്ടു പോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വലിയ സ്യൂട്ട്കേസുകൾ ഞായറാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു.
മൂന്ന് വർഷമായി ഷീന യു.എസിലാണെന്നായിരുന്നു ഇന്ദ്രാണി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
ഇന്ദ്രാണിയുടെ മകനും ഷീനയുടെ കാമുകനുമായ രാഹുൽ മുഖർജിയോടും അവർ ഇങ്ങനെ തന്നെ പറഞ്ഞിരുന്നു.
ഷീനയുടെ മൊബൈൽ ഫോൺ ഇന്ദ്രാണി ഒരു വർഷത്തോളം ഉപയോഗിച്ചിരുന്നു. ഷീനയുടെ പേരിൽ വ്യാജ കത്തുകളെഴുതുകയും ഷീനയുടെ ഓഫീസിലേക്ക് വ്യാജ രാജിക്കത്ത് അയക്കുകയും ചെയ്തിരുന്നു. കത്ത് തയ്യാറാക്കാൻ ഉപയോഗിച്ച ലാപ്പ്ടോപ്പ് കണ്ടെത്തിയതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു.