തിരുവനന്തപുരത്തുനിന്നും കൊച്ചിവരെ 700 രൂപയ്ക്ക് ഏ.സി കപ്പല്‍ യാത്ര

single-img
31 August 2015

ship

കേരളത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ശക്തിപകരാന്‍ സ്വപ്‌നയാത്ര യാഥാര്‍ത്ഥ്യമാകുന്നു. തിരുവന്തപുരത്തുനിന്നും കൊച്ചിവരെ വെറും 700 രൂപയ്ക്ക് ഏ.സി കപ്പല്‍ യാത്രയാണ് യഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. കേരള തീരത്തു യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.

കൊച്ചി- കോഴിക്കോട് പാതയിലും 700- 800 രൂപയായിരിക്കും നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുദന്നു. യാത്രാസമയം മൂന്നര മണിക്കൂറായാണ് കണക്കാക്കിയിരിക്കുന്നത്. 50 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് സര്‍വീസ് നടത്തുന്നത്.

പ്രാരംഭ ഘട്ടത്തില്‍ കൊച്ചി- തിരുവനന്തപുരം, കൊച്ചി- കോഴിക്കോട് പാതകളിലാണ് സര്‍വീസ് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ. ഷേക് പരിത് അറിയിച്ചു. തുടക്കത്തില്‍ 75 മുതല്‍ 100 വരെ യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകുന്ന വിധത്തില്‍ പ്രതിദിനം ഒരു സര്‍വീസാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലാണെന്നുഒം അധികൃതര്‍ അറിയിച്ചു.

പ്രസ്തുത റൂട്ടില്‍ നാറ്റ്പാക് സാധ്യതാ പഠനം നടത്തിയിരുന്നു. ഈ പദ്ധതിക്ക് വിവിധ രാജ്യാന്തര കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കൊല്ലത്തു നിന്നു ലക്ഷദ്വീപിലേക്കു യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം വിജയത്തിന്റെ അന്തിമഘട്ടത്തിലാണ്. ഖദീജ, ഹംസത്ത് എന്നീ കപ്പലുകള്‍ വാടകയ്ക്കു നല്‍കാമെന്ന് ലക്ഷദ്വീപ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.