മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കര്‍ഷക വിരുദ്ധം: സോണിയാ ഗാന്ധി
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കര്‍ഷക വിരുദ്ധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ബീഹാർ ജനതയെ അവഹേളിക്കുന്നതാണ് മോദിയുടെ ഡി.എൻ.എ പരാമർശം. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യുവും ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും സംയുക്തമായി നടത്തിയ സ്വാഭിമാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
അധികാരത്തിലേറി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനു വേണ്ട യാതൊന്നും ചെയ്തില്ലെന്നും സോണിയ പറഞ്ഞു. ബിഹാറിന്റെ വികസനത്തിന് എന്നും സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഉള്ളുപൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ്. എല്ലാ വര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെുത്തു.ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനങ്ങളുടെ വിജയമെന്ന് റാലിയെ അഭിസംബോധന ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.അതേസമയം പിന്നോക്ക മുസ്ലിങ്ങൾ ബി.ജെ.പിക്കെതിരെ അണിചേരണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. സ്മാർട്ട് സിറ്റികളല്ല, സ്മാർട്ട് വില്ലേജുകളാണ് വേണ്ടതെന്നും ലാലു പറഞ്ഞു.