തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 23 നോ 25 നോ നടത്താമെന്ന് സർക്കാർ. കേസ് പരിഗണിക്കുന്ന സെപ്തംബർ മൂന്നിന് ഇക്കാര്യം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂടിയാലോചന നടത്തിയതിനു ശേഷമാണ് തീരുമാനം. നഗരസഭകളുടെ എണ്ണം കൂടാത്തതിനാല്‍ കേന്ദ്ര സഹായം കുറയുന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 2000 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
23 തിങ്കളാഴ്ചയോ 25 ബുധനാഴ്ചയോ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം ഡിസംബർ ഒന്നിന് പുതിയ ഭരണസമിതിക്ക് ചുമതലയേൽക്കാൻ സാധിക്കുന്ന രീതിയിൽ ക്രമപ്പെടുത്താം. തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുന്നതിന് മുന്പ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനുമായും കൂടിയാലോചന നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഒരുമാസം ഇനി തദ്ദേശസ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തേണ്ടി വരും.