തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടണമെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
സാധാരണ നവംബർ ഒന്നിനാണ് തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഇത് ഡിസംബർ ഒന്നിലേക്ക് നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സെപ്തംബർ മൂന്നിന് വിധി പറയാനിരിക്കെയാണ് സർക്കാർ പുതിയ ആവശ്യവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമർശനങ്ങൾക്കും സർക്കാർ കോടതിയിൽ മറുപടി സമർപ്പിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല. സെപ്തംബർ മൂന്നിന് ഹൈക്കോടതിയിൽ ഉണ്ടാകട്ടെ എന്ന സർക്കാർ നിലപാട് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതിനാൽ അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇന്നലെയും സർക്കാർ വാദിച്ചത്. എന്നാൽ അത് പ്രായോഗികമല്ലെന്ന നിലപാടിൽ കമ്മിഷൻ ഉറച്ചുനിൽക്കുകയായിരുന്നു.