ഓണാഘോഷത്തിനിടെ ഫയർ എഞ്ചിനിൽ കയറിയ വിദ്യാർഥികളുടെ പേരിൽ കേസെടുത്തു
അടൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളേജിലെ ഓണാഘോഷത്തിനിടെ ഫയർ എഞ്ചിനിൽ കയറിയ വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. ഓണാഘോഷത്തിനിടെ വാഹനറാലി നടത്തി റോഡിൽ മാർഗതടസം ഉണ്ടാക്കി, വാഹനത്തിന് മുകളിൽ കയറിയിരുന്ന് യാത്ര ചെയ്തു തുടങ്ങീ കുറ്റങ്ങളാണ് വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഓണാഘോഷ കമ്മിറ്റിയുടെ കൺവീനറും പെൺകുട്ടികളടക്കം കണ്ടാലറിയാവുന്ന ഇരുന്നൂറ് പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. ഓണാഘോഷത്തിന് ഫയർ എഞ്ചിൻ വിട്ടുനൽകുകയും പൊതുവഴിയിൽ വെള്ളം ചീറ്റുകയും ചെയ്ത സംഭവത്തിൽ ആറ് അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷങ്ങള്‍ അതിര് കടക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്തയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷപരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.