കനത്ത സുരക്ഷയ്ക്കിടയിലും ഡെല്‍ഹി കൂട്ടമാനംഭംഗ കേസ് പ്രതി വിനയ് ശര്‍മ്മയെ സഹതടവുകാര്‍ തല്ലിച്ചതച്ചു
കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയെ സഹതടവുകാര്‍ തല്ലിച്ചതച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ ജയില്‍ അധികൃതര്‍ക്കും കോടതിക്കും പരാതി നല്‍കി. വരുന്ന ചൊവ്വാഴ്ച ഇയാളുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കും.
കനത്തസുരക്ഷയെ മറികടന്നാണ് വിനയ് ശര്‍മ്മയെ സഹതടവുകാര്‍ കയേറ്റം ചെയ്തത്. ഡെല്‍ഹി കൂട്ടമാനംഭംഗ കേസിലെ പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. അഞ്ച് പ്രതികളിലൊരാളായ കൂട്ടമാനഭംഗം നടന്ന ബസിലെ ഡ്രൈവറായിരുന്ന റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. റാം സിങ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെങ്കിലും കൊലപാതകമെന്നായിരുന്നു റാം സിങ്ങിന്റെ കുടുംബത്തിന്റെ ആരോപണം.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16ന് രാത്രിയാണ് 23 കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തി തടയാന്‍ ശ്രമിച്ച് കൂട്ടുകാരനൊപ്പം നഗ്‌നയാക്കി ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.