ഫേസ്ബുക്ക് ചാറ്റ് വഴി മലയാളി യുവാവ് ചീറ്റായി
ഷാർജ: ആദ്യം ഫെയ്‌സ്ബുക്കിലൂടെ കൂട്ടുകാരായി പിന്നീട് പ്രണയമായി അവസാനം പണികിട്ടിയതാണെന്ന് അറിഞ്ഞപ്പോഴേക്കും എല്ലാം പോയിയിരുന്നു. ദുബായിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് കെണിയിൽ പെട്ടത്.
ദുബായിയിൽ ജോലിചെയ്യുന്ന ഇയാൾ നിരന്തരമായ ചാറ്റിങ്ങിലൂടെ ഫിലിപ്പീന്‍സ് യുവതിയുമായി പ്രണയത്തിലായി. ഫെയ്‌സ്ബുക്കിൽ തുടങ്ങിയ സംഭാഷണം ക്രമേണ സ്‌കൈപ്പിലൂടെ പരസ്പരം കണ്ടുകൊണ്ട് പുരോഗമിച്ചു. എന്നാൽ യുവതി പ്രണയ പ്രകടനത്തിലൂടെ മലയാളിയുവാവിനെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു. ജോലിക്കിടയിലായിരുന്നു കൂടുതല്‍സമയവും ഇയാൾ യുവതിയുമായി ചാറ്റ് ചെയ്തത്.
സ്‌കൈപ്പിലൂടെയുള്ള സംഭാഷണത്തിനിടയിൽ യുവതി മലയാളി യുവാവിന്റെ നഗ്നശരീരം വെബ്ക്യാമറയിലൂടെ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓഫീസിൽ ആളൊഴിയുന്നനേരം തന്റെ നഗ്നതയും പ്രദര്‍ശിപ്പിക്കാമെന്ന് യുവതി വാക്കുനൽകുകയും ചെയ്തു. യുവതിയുടെ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കാത്ത യുവാവ് മൊബൈൽഫോണിലൂടെ തന്റെ നഗ്നത യുവതിക്കുമുന്നിൽ പ്രദര്‍ശിപ്പിച്ചു.
യുവതി പിന്നീട് യുവാവിനോട് 2,000 ദിർഹം ആവശ്യപ്പെടുകയും ഇല്ലെങ്കിൽ യുവാവിന്റെ നഗ്നചിത്രം യൂട്യൂബിൽ പോസ്റ്റുചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഇത് ഭയന്ന യുവാവ് മണി എക്‌സ്‌ചേഞ്ചിലൂടെ യുവതിക്ക് പണം അയച്ചുകൊടുത്തു.
പണംകിട്ടിയാല്‍ ചിത്രം ഡിലീറ്റ് ചെയ്യാമെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ച യുവതി വീണ്ടും മറ്റൊരു 1,500 ദിർഹം ആവശ്യപ്പെടുകയും യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ 5,000 ദിർഹത്തോളം യുവതി ഇതിനകംകൈക്കലാക്കി.
ഇപ്പോൾ യുവതിക്കെതിരെ നിയമനടപടിക്ക് പോവാനാണ് യുവാവിന്റെ തീരുമാനം. കബളിപ്പിക്കലിനെ സംബന്ധിച്ച് ഫിലിപ്പീന്‍സ് പോലീസിൽ പരാതിനല്‍കാനും യുവാവ് ശ്രമിക്കുന്നുണ്ട്.