ഹൈക്കോടതിയിലെ 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി;എ.ജിയെ വിമർശിച്ച ജ.അലക്സാണ്ടർ തോമസും ലിസ്റ്റിൽ
21 August 2015
ഹൈക്കോടതിയിലെ 38 ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. അഡ്വക്കറ്റ്ജനറലിന്റെ ഓഫീസിനെതിരെ വിവാദവിമര്‍ശം നടത്തിയ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസും ഈ ലിസ്റ്റില്‍ ഉള്‍പ്പെടും. ക്രിമിനൽ, മിസലേനിയസ് കേസുകൾ കൈകാര്യം ചെയ്തിരുന്ന അലക്സാണ്ടർ തോമസ് ഇനി മുതൽ സിവിൽ കേസുകളായിരിക്കും പരിഗണിക്കുക. ഓണാവധി കഴിഞ്ഞ ശേഷം കോടതി തുറക്കുന്പോൾ മാറ്റങ്ങൾ നിലവിൽ വരുമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
കേസ് നടത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഏ.ജി. ഒഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും വിജിലന്‍സ് അഴിമതി കേസിലെ വാദത്തിനിടെ ജസ്റ്റീസ് അലക്ണ്ടര്‍ തോമസ് പറഞ്ഞിരുന്നു.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റുന്നതിൽ അസ്വാഭാവികമായി യാതൊന്നും കോടതി വൃത്തങ്ങൾ പറഞ്ഞു. ഓരോ അവധിക്കു ശേഷവും ഇത്തരം മാറ്റങ്ങൾ നടക്കാറുണ്ടെന്നും നിയമവിദഗ്ദ്ധർ പറഞ്ഞു.