രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകൾക്കും ഇൻഷുറൻസ്; ബി ജെ പി യുടെ ഇലക്ഷൻ തന്ത്രമെന്ന് വിലയിരുത്തൽ
സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം ചെയ്ത ‘രക്ഷാ ബന്ധൻ സുരക്ഷ അഭിയാൻ’ , ബീഹാർ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദി സർക്കാരുടെ തന്ത്രമായാണ് വിലയിരുത്തപെടുന്നത്
രക്ഷാബന്ധൻ പരിപാടിയിലെത്തി ബി ജെ പി പ്രവർത്തകർക്ക് രാഖി കെട്ടുന്ന സ്ത്രീകൾക്കാണ് പ്രധാനമന്ത്രി ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കീഴിലുള്ള സുരക്ഷ ഭീമ യോജനയുടെ കീഴിൽ പ്രതിവർഷം 12 രൂപ അടയ്ക്കുകയാണെങ്കിൽ 2 ലക്ഷത്തിന്റെ ആക്സിഡ്ന്റ് ഇൻഷുറൻസ് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും ബീഹാറിൽ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാരെ കൈവശത്താക്കുക എന്നതാണ് ബി ജെ പിയുടെ പ്രധാന ലക്ഷ്യം.ബീഹാറിൽ ആകെ വോട്ടർമാരിൽ 46.65% സ്ത്രീകളാണ്. 2010-ലെ തെരെഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർഥിയായിരുന്ന നിതീഷ് കുമാറിന്റെ വിജയത്തിന് മുഖ്യ കാരണമായി വർത്തിച്ചത് സ്ത്രീകളുടെ വോട്ടുകളാണ്.
എല്ലാ നിയമസഭ മണ്ഡലങ്ങളിലും 11,000 വീതം സ്ത്രീകളെ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി അനിൽ ജെയിൻ പറഞ്ഞു. രക്ഷാബന്ധൻ പരിപാടി നടത്തിപ്പിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. സ്വന്തം മണ്ഡലങ്ങളിൽ നടക്കുന്ന രക്ഷാബന്ധൻ ചടങ്ങിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്