ഗാന്ധിഭവൻ സാക്ഷിയാക്കി കാനഡക്കാരിയുടെ കഴുത്തിൽ മലയാളി യുവാവ് താലിചാർത്തി
പത്തനാപുരം: ഗാന്ധിഭവനിലെ കുഞ്ഞുങ്ങൾ മുതൽ വയോദ്ധ്യർ വരെയുള്ളവരെ സാക്ഷി നിർത്തി, കാനഡക്കാരിയുടെ കഴുത്തിൽ മലയാളി യുവാവ്താലിചാർത്തി. വ്യത്യസ്ഥമായ ഒരു വിവാഹത്തിനാണ് പത്തനാപുരം ഗാന്ധിഭവൻ വേദിയായത്. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെസംസ്കൃത വിഭാഗം മേധാവിയായിരുന്ന കൊട്ടാരക്കര സ്വദേശിയായ പ്രൊഫ കെ.വാസുദേവനുണ്ണിയുടെയും അഞ്ചൽ ഹൈസ്കൂളിലെപ്രധാനധ്യാപികയായിരുന്ന ടി.എസ് ലീലയുടെയും മൂത്ത മകൻ അനിൽ ദേവനാണ് വരൻ. കാനഡയിലെ ഓൾട്ട്സ് ആൽബർട്ട സ്വദേശിനികളായഗ്രിഗറി ബാളിന്റേം പമേല ജോ ബാളിന്റേം മകൾ ഡെബോറ ബാളാണ് വധു.
ഇരുവരുടെ പ്രണയത്തിന് പൂർണപിന്തുണയാണ് നൽകിയത്. ഗാന്ധിഭവൻ അഭയ കേന്ദ്രത്തിൽ വെച്ച് വിവാഹം നടത്താനുള്ള തീരുമാനംവാസുദേവനുണ്ണിയുടേതായിരുന്നു. ഇളയമകന്റെ കല്യാണവും ഇവിടെവെച്ചു തന്നെയാണ് നടത്തിയത്.ബ്രാഹ്മണ സമുദായംഗമായ പ്രൊഫ.വാസുദേവനുണ്ണി തന്റെ മക്കളുടെ വിവാഹങ്ങളിൽ പാരമ്പര്യ ആചാരങ്ങളൊന്നും പിന്തുടർന്നില്ല.
ഗാന്ധിഭവനിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ് താളമേളങ്ങളോടെയാണ് വിവാഹസംഘത്തെ വരവേറ്റത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർസോമരാജൻ വരണമാല്യം നൽകി. വിവാഹശേഷം വധൂവരന്മാരും കുടുംബാംഗങ്ങളും അന്തേവാസികൾക്കൊപ്പം വിവാഹസദ്യയുണ്ടു. രണ്ടായിരത്തിഅഞ്ഞൂറോളം പേരാണ് ഈ മിശ്രവിവാഹത്തിൽ പങ്കെടുത്തത്.