ജന്തർമന്ദറിൽ വിമുക്ത ഭടന്മരുടെ സമരം തുടരുന്നു.
ന്യൂ ഡൽഹി: ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതിയുടെ പേരിൽ ഡൽഹിയിലെ ജന്തർമന്ദറിൽ വിമുക്ത ഭടന്മാർ പ്രതിക്ഷേധം തുടരുന്നു. ഒരേ തസ്തികയിൽ തുല്യ കാലം ജോലി ചെയ്തവർക്ക് വ്യത്യസ്ത പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം.
വിമുക്ത ഭടന്മാരുടെ സമരം തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കു വേണ്ടി ഇവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസിനു പിൻവാങ്ങേണ്ടി വന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്രദിന ചടങ്ങുകൾക്ക് മുന്നോടിയായി ‘ഒരു റാങ്ക് ഒരു പെൻഷൻ’ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വിരമിച്ച സൈനിക തലവന്മാർ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കത്തെഴുതിയിട്ടുണ്ട്. നാളെ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യസമര പ്രസംഗത്തിൽ വിമുക്തഭടന്മാർക്കനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.