രാഹുല്‍ ഗാന്ധിയുടെ ഹിംഗ്ലീഷ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

single-img
13 August 2015

cheat-sheetന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹിംഗ്ലീഷ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബുധനാഴ്ച ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും എതിരെ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ പ്രധാന പ്രയോഗങ്ങളെല്ലാം കുറിപ്പില്‍ അതേപടി ഉണ്ടായിരുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണമായിരിക്കുന്നത്.

പാര്‍ലമെന്റ് പ്രസംഗത്തിനായി രാഹുല്‍ സഭയില്‍ കൊണ്ടുവന്ന ഹിംഗ്ലീഷ് കുറിപ്പിന്റെ ചിത്രം ‘ദ ടെലഗ്രാഫ്’ പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുറിപ്പിന്റെ ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ടെലഗ്രാഫ് പുറത്തുവിട്ടത്.

‘ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി പറയുന്നത് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. വ്യാപം കേസിലും ലളിത് മോദി വിഷയത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്..’ തുടങ്ങിയ രാഹുലിന്റെ പ്രസംഗത്തിലെ പ്രധാന വരികള്‍ ചിത്രത്തില്‍ വ്യക്തമാണ്. ഹിന്ദിയിലെ പ്രസംഗവരികള്‍ ഇംഗ്ലീഷിലാണ് രാഹുല്‍ എഴുതിയിരുന്നത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാഹുലിന്റെ ‘ചീറ്റ് ഷീറ്റ്’ എന്ന വിശേഷണത്തോടെയാണ് പോസ്റ്റുകളില്‍ പലതുമെത്തുന്നത്.

അതേസമയം, രാഹുലിനെ പിന്തുണച്ചും ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഹിന്ദിയില്‍ പ്രസംഗ കുറിപ്പ് തയാറാക്കാത്തത് വലിയ വിഷയമല്ലെന്നും ഒരാളുടെ വ്യക്തിപരമായ കാര്യമാണിതെന്നും “വിത്ത് രാഹുല്‍ ഗാന്ധി” എന്ന ട്വിറ്റര്‍ പേജില്‍ വിശദീകരിക്കുന്നു.