പ്രാര്‍ത്ഥനയ്ക്ക് അമ്മയ്ക്കും അനുജത്തിക്കും ഒപ്പം എത്തിയ പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ ജ്യുസാണെന്ന് പറഞ്ഞ് ബിയര്‍ നല്‍കി സ്വാമി പീഡിപ്പിച്ചു
അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ഭജനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമെത്തിയ 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആധ്യാത്മിക കേന്ദ്രം നടത്തിപ്പുകാരനായ വ്യാജ സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. ‘ഹരേകൃഷ്ണ സത്സംഗ്’ എന്ന പേരില്‍ മമ്മിയൂരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് പുത്തന്‍വീട്ടില്‍ പ്രദീപ് മേനോനാണ് (39) പീഡനത്തിന്റെ പേരില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. അമ്മ സ്വാമിയുടെ ഭവനത്തില്‍ ഭജനയ്ക്ക് പോകുന്ന അവസരങ്ങളില്‍ പെണ്‍കുട്ടിയേയും അനുജത്തിയേയും കൊണ്ടുപോകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രിയില്‍ വീട്ടിലെ ഭജന കഴിഞ്ഞ് പെണ്‍കുട്ടിക്ക് കുടിക്കാന്‍ ജ്യൂസാണെന്നു പറഞ്ഞ് ബീര്‍ നല്‍കി ബോധം കെടുത്തിയാണ് സ്വാമി പീഡിപ്പിച്ചത്. പിറ്റേന്ന് അമ്മയോട് വിവരങ്ങള്‍ പറഞ്ഞ പെണ്‍കുട്ടി അപ്പോഴാണ് പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറയുകയും അവര്‍ ഗള്‍ഫിലുള്ള പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. പിതാവ് നാട്ടിലെത്തി പെണ്‍കുട്ടിയേയും കൂട്ടി പോലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ സിഐ എം.യു. ബാലകൃഷ്ണനും എസ്‌ഐ പി.എസ്. ബാലകൃഷ്ണനും സിവില്‍ പോലീസ് ഓഫീസര്‍ പി. ബസന്തും ചേര്‍ന്ന് സത്സംഗ് കേന്ദ്രത്തില്‍നിന്ന് പ്രദീപിനേയും കുട്ടിയുടെ അമ്മയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബി.ടെക് യോഗ്യതയുള്ള പ്രദീപ് മേനോന്‍ തൃശ്ശൂരില്‍ ഏറെക്കാലം ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തി പൊളിഞ്ഞപ്പോഴാണ് സ്വാമിയായി മമ്മിയൂരില്‍ സത്സംഗ് കേന്ദ്രം തുടങ്ങിയത്. വലിയ സൗകര്യമുള്ള രണ്ടുനില വീട് വാടകയ്‌ക്കെടുത്ത് അകത്ത് പ്രത്യേകം പൂജാമുറിയുണ്ടാക്കി അതിനുമുന്നിലാണ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള ഭജന നടക്കുന്നത്. സത്സംഗ് കേന്ദ്രത്തില്‍ മനശ്ശാന്തിക്കെന്നു പറഞ്ഞ് അവധിദിവസങ്ങളില്‍ പ്രത്യേക ഭജന നടത്തുകയും ഇതിനായി ദൂരദിക്കുകളില്‍ നിന്നടക്കം നിരവധിപേര്‍ എത്തുകയും ചെയ്യാറുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും അവധിദിവസങ്ങളില്‍ സത്സംഗ് കേന്ദ്രത്തില്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഭജന കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ ഇവര്‍ തിരിച്ചു പോകാറുണ്ടായിരുന്നുള്ളു.