വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാരുടെ സഹകരണത്തോടെ ‘സവാരി ഗിരിഗിരി’ പദ്ധതിയുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്

single-img
1 August 2015

Prasanthan

ഓപ്പറേഷന്‍ സുലൈമാനിപോലുള്ള ഒരു വന്‍ പദ്ധതി ജനകീയമായി നടപ്പിലാക്കുകയും അതിന്റെയൊക്കെ പേരില്‍ വന്‍ വിവാദങ്ങളില്‍ ചെന്നുപെടുകയും ചെയ്ത കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് താന്‍ തോല്‍ക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സവാരി ഗിരിഗിരിയെന്ന പദ്ധതിയുമായാണ് ജനപ്രിയ കളക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത വരവേല്‍പ്പ് എന്ന വിപുലമായ പദ്ധതിയുടെ കുട്ടിപതിപ്പാണ് സവാരി ഗിരിഗിരിയെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ മോശമായ രീതിയില്‍ പെരുമാറുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികളെ ഒരു നഷ്ടമായി കണക്കാക്കി ഈ ‘നഷ്ടം’ എന്റെ ബസിനു വേണ്ട എന്ന ബസുകാരന്റെ സങ്കുചിതമായ സൂത്ര നിലപാടില്‍ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരമെന്ന് കലക്ടര്‍ ഫേസ്ബുക്കില്‍ പറയുന്നു. സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

നമ്മുടെ കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ ബസുകള്‍ക്ക് നേരെ തീര്‍ച്ചയായും നടപടികളുണ്ടാകും. എന്നാല്‍ അതിന്റെ പേരില്‍ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാന്‍ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം എന്ന വാക്കുകളോടെയാണ് കളക്ടര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കളക്ടര്‍ എന്‍. പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഓപ്പറേഷൻ സവാരി ഗിരിഗിരി

സ്വകാര്യ ബസുകൾ തമ്മിലുള്ള അനാവശ്യ മൽസരവും മൽസര ഓട്ടവും എല്ലാ കാലത്തും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്‌. ഈ കാര്യങ്ങളിൽ ഇടപെടാനും നടപടിക ളെടുക്കാനുമുള്ള ശക്തമായ നിയമങ്ങൾ ഇവിടെയുണ്ട്‌. പക്ഷെ ബന്ധപെട്ടവരുടെ നിലപാടിൽ ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ നിയമനടപടികൾ പല പ്പൊഴും തൽക്കാലികമായ മാറ്റത്തിനു മാത്രമേ ഉതകുന്നുള്ളു എന്നാണു നമ്മുടെ അനുഭവം എന്നറിയാമല്ലോ. സ്വകാര്യ ബസുകൾ തമ്മിൽ മൽസരത്തിനു പകരം സമാധാനപരമായ സഹവർത്തിത്വവും പരസ്പര സഹകരണവും ഉണ്ടാവുക എന്നതാണു സ്ഥായിയായ മാറ്റത്തിനുള്ള ഒരേ ഒരു വഴി. ജില്ലാ ഭരണകൂടം ഈ വഴിക്ക്‌ ചില ശ്രമങ്ങൾ നടത്തി നോക്കാൻ ഉദ്ദേശിക്കുന്നു.

‘വരവേല്പ്’ എന്ന് വിപുലമായ അർത്ഥത്തിൽ വിഭാവനം ചെയ്‌തിട്ടുള്ള ഈ പദ്ധതിയുടെ കുട്ടിപതിപ്പ് ആണ് സവാരി ഗിരിഗിരി. ബസ്‌ യാത്രക്കാരിൽ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന് വിഭാഗം നമ്മുടെ സ്കൂൾ കുട്ടികളാണു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമം വെച്ച്‌ തുടങ്ങാമെന്നു കരുതുന്നു.

ബസിൽ കുട്ടികളെ കയറ്റാൻ സ്വകാര്യ ബസുകൾ മടിക്കുന്നത്‌ സാമ്പത്തിക കാരണങ്ങളാലാണു. ഒരു ബസിൽ കയറ്റിയില്ലെങ്കിൽ മറ്റൊരു ബസിൽ കുട്ടികൾ കയറും. ഈ ‘നഷ്ടം’ എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടിൽ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരം. ഈ സാമ്പത്തിക ഉത്തരവാദിത്തം എല്ലാ ബസുടമകളും കൂട്ടായി പങ്ക്‌വയ്‌ക്കുകയാണെങ്കിൽ കുട്ടികൾ കയറുന്ന് ബസിന്റെ ഉടമയോ ജീവനക്കരോ സ്വന്തം ബസിനു മാത്രമായി ഇതൊരു പ്രശ്നമായി കാണില്ല. കുട്ടികളുടെ കാര്യത്തിൽ ഇത്തരം ഒരു സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക്‌ ബസുടമകൾ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുടെ സങ്കേതിക വശങ്ങൾ വികസിപ്പിച്ച്‌ വരുന്നു.

നമ്മുടെ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ അവരോട്‌ അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരിൽ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാൻ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക്‌ വേണ്ടി നമുക്ക്‌ യത്നിക്കാം. സവാരി ഗിരിഗിരി.