ഉദ്വേഗഭരിതമായ ഒന്നരമണിക്കൂറിനു ശേഷം സുപ്രീംകോടതി വിധിവന്നു; മേമന്‍ മരണശിക്ഷയ്ക്കര്‍ഹന്‍ തന്നെ
വെളുപ്പിന് മൂന്ന്മണിക്ക് യാക്കൂബ്‌മേമന്റെ വധശിക്ഷ പരിഗണിക്കാനായി സുപ്രീം കോടതി ചേര്‍ന്നപ്പോള്‍ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റീസ് ദീപക് മിശ്രയുടെ വീട്ടില്‍ വെച്ചാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതിമുറിയില്‍ തന്നെ ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൃത്യം മൂന്ന് മണിക്ക് തന്നെ ജയില്‍ അധികൃതര്‍ സെല്ലിലെത്തി യാക്കൂബ് മേമനെ എഴുന്നേല്‍പിച്ച് വധശിക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മേമന്‍ ആ സമയം മൗനിയായിരുന്നു. കുളിപ്പിക്കാനായി കൊണ്ടുപോയപ്പോഴും വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴും ആരോടും സംസാരിച്ചില്ല. ഒരു മണിക്കൂറിനുശേഷം പുലര്‍ച്ചെ 4.30 ന് നാഗ്പൂര്‍ ജയിലിലുള്ള എല്ലാ ജീവനക്കാരുടേയും മൊബൈലുകളും മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളും സ്വിച്ച് ഓഫ് ആയി.
ഈ സമയം കോടതിയില്‍ നടന്നുകൊണ്ടിരുന്ന വാദം സംബന്ധിച്ച വാര്‍ത്തകള്‍ ആര്‍ക്കും ലഭിച്ചിരുന്നില്ല. അവസാന വിധിയെന്താണെന്ന് ആംകാഷയോടെ കാത്തിരുന്ന മേമന്റെ ബന്ധുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും ഒടുവില്‍ ആ വിവരം ലഭിച്ചു. സുപ്രീംകോടതി മേമന്റെ ഹര്‍ജ്ജി തള്ളിയിരിക്കുന്നു.
മേനെ കുളികഴിഞ്ഞ് വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴാണ് വിധിയും വന്നത്. വിധി അറിഞ്ഞതോടെ വധശിക്ഷ ഉറപ്പായതോടെ ദുഖിതനായാണ് യാക്കൂബിനെ കാണപ്പെട്ടതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ജയിലധികൃതര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. രാവിലെ 6.30ഓടെ പുതുവസ്ത്രങ്ങളണിഞ്ഞ് കഴുമരത്തിന്റെ ചുവട്ടില്‍ നിന്ന മേനെ മജിസ്‌ട്രേറ്റ് വധശിക്ഷ നടപ്പാക്കാനുള്ള സൂചന കാണിച്ചതോടെ 6.38ന് ആരാച്ചാര്‍ തൂക്കിലേറ്റി.