പ്രേമം ചോര്‍ച്ച: സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റില്‍.
‘പ്രേമം’ സിനിമ ചോര്‍ത്തിയ കേസില്‍ മൂന്ന് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍.താല്‍ക്കാലിക ജീവനക്കാരായ അരുണ്‍ കുമാര്‍, ലതീഷ്, കുമാരന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ചിത്രം ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് ആന്റി പൈറസി സെല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
‘പ്രേമം’ സെന്‍സര്‍ കോപ്പി ചോര്‍ച്ച വിവാദമായതോടെ ഇന്ന് അറസ്റ്റിലായ മൂന്ന് പേരും ജോലി വിട്ടിരുന്നു. ഇവര്‍ക്ക് ചിത്രം ചോര്‍ത്തിയതില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റ് ചിത്രങ്ങളും ചോര്‍ത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം കേസിൽ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍ പറഞ്ഞു.സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇതില്‍ പങ്കില്ല. താല്‍ക്കാലിക ജീവനക്കാരനായ അരുണ്‍കുമാറാണ് സിനിമ ലാപ്‌ടോപ്പില്‍ പകര്‍ത്തിയത്. അയാളെ ലതീഷ്, കുമാരന്‍ എന്നിവരാണ് സഹായിച്ചത്.