കോഴിക്കോടിന്റെ മുഖഛായ മാറ്റിമറിച്ച, വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം നല്‍കുന്ന ‘ഓപ്പറേഷന്‍ സുലൈമാനി’ ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയിലും

single-img
22 July 2015

Op Sulaimaniകോഴിക്കോട്ടെ ജനകീയ കളക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്തിന്റെ ആശയത്തില്‍ വിരിഞ്ഞ ‘ഓപ്പറേഷന്‍ സുലൈമാനി’ ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കും. വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ ‘ഭക്ഷണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി കോഴിക്കോട്ട് വന്‍ വിജയമായിരുന്നു.

കോഴിക്കോട് ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത് തിരുവനന്തപുരം ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഭക്ഷണത്തിന് ഗതിയില്ലാത്തവര്‍ മാത്രമല്ല ഉച്ചഭക്ഷണം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പേഴ്‌സ് നഷ്ടപ്പെട്ട വൃദ്ധര്‍ വരെ ഈ പദ്ധതിയിലൂടെ ആത്മാഭിമാനത്തോടെ ഭക്ഷണം കഴിച്ചുവെന്ന് എന്‍. പ്രശാന്ത് യോഗത്തില്‍ പറഞ്ഞു.

താന്‍ നല്‍കിയ ആശയം കോഴിക്കോട് വിജയകരമായി നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് ഭാരവാഹികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥെരയും കോഴിക്കോടിന്റെ അനുഭവം പങ്കുവയ്ക്കാന്‍ തലസ്ഥാനത്ത് എത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓപ്പറേഷന്‍ സുലൈമാനിയുടെ ആദ്യഘട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി ആശുപത്രിയിലുമായാണ് നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. തുടര്‍ന്ന് പദ്ധതി ജില്ലയിലെ വിദൂരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വില്ലേജ് ഓഫീസുകള്‍, ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി നല്‍കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് നഗരത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ കാറ്ററിംഗ് അസോസിയേഷന്‍നെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.