സര്‍വ്വീസിലിരിക്കേ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന ഐ.ജി ശ്രീജിത്തിനെ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചില്‍ നിയമിച്ചു

single-img
19 July 2015

sreejith

സര്‍വ്വീസിലിരിക്കേ വിവിധ നിയമ വിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന ഐ.ജി ശ്രീജിത്തിന് ക്രൈംബ്രാഞ്ചില്‍ നിയമനം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണന്‍ വിജിലന്‍സ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശ്രീജിത്തിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണെങ്കിലും സര്‍ക്കാര്‍ അത് ഗൗനിച്ച മട്ടില്ല.

ശ്രീജിത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ആയിരുന്ന ശ്രീജിത്തിനെതിരെ പത്തനംതിട്ട സ്വദേശി രമേശന്‍ നമ്പ്യാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അതീവ ഗൗരവമുള്ള പരാതിയില്‍ കോടതി നേരിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. സാമ്പത്തിക തട്ടിപ്പിന് പുറമെ തന്നെ ക്രൂരമായി ശ്രീജിത്ത് മര്‍ദ്ദിച്ച കാര്യവും രമേശന്‍ നമ്പ്യാര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. ശ്രീജിത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി രമേശന്‍ നമ്പ്യാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എറണാകുളം സ്വദേശി പി.വി. വിജു ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)ല്‍ നല്‍കിയ പരാതിയിലും ശ്രീജിത്തിനെതിരെ ക്രിമിനല്‍ കേസുണ്ട്. ഈ കേസ് ഇപ്പോള്‍ വിചാരണയിലുമാണ്. ഈ കേസിന് ശേഷമാണ് മലപ്പുറം ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാനും കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തതിനും ശ്രീജിത്തിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്.

ശ്രീജിത്ത് മറ്റൊരാളുടെ സിംകാര്‍ഡ് ഉപയോഗിച്ച് ഗുരുതരമായ നിയമ വിരുദ്ധ പ്രവര്‍ത്തി ചെയ്തിരുന്നതായി ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് തള്ളി ശ്രീജിത്തിന് ഐ.ജി പ്രമോഷന്‍ നല്‍കിയതിനെതിരായ കേന്ദ്ര സര്‍ക്കാറില്‍ പരാതി നിലനില്‍ക്കുകയാണ്. അതിനിടിയിലാണ് ഇപ്പോള്‍ ഈനിയമനവും നടന്നിട്ടുള്ളത്.

ശ്രീജിത്തിന് അനുകൂലമായ ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള അതൃപ്തി പ്രതിഷേധങ്ങളായി ഉയരുന്നുവെന്നാണ് സൂചന.