വ്യാപം അഴിമതി; ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രത ദാമോറിന്റെ മരണം വീണ്ടും അന്വേഷിക്കുന്നു
വ്യാപം അഴിമതിയിലുള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദാമോറിന്റെ മരണം വീണ്ടും അന്വേഷിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. നമ്രത ദാമോറിന്റെ മരണം കൊലപാതകമാണന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയിതിനെ തുടർന്നാണിത്. 2012 ജനവരിയിലാണ് റെയില്‍വേ ട്രാക്കിനു സമീപം നമ്രതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് 2014ല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നമ്രത മരിച്ചത് ശ്വാസം മുട്ടിയാണെന്നും കൊലപാതകമാണെന്നും സൂചനകളുണ്ടായിരുന്നുവെങ്കിലും പോലീസിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന നമ്രതയ്ക്ക് പ്രവേശനം കിട്ടയത് അനധികൃതമായെന്നാണ് കരുതപ്പെടുന്നത്. വ്യാപം അഴിമതിക്കേസില്‍ ഔദ്യോഗികമായി രിജസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ കേസാണ് നമ്രതയുടേത്. കഴിഞ്ഞ ദിവസം നമ്രത ദമോറിന്റെ രക്ഷിതാക്കളുമായി അഭിമുഖം നടത്തി ഏതാനും നിമിഷങ്ങള്‍ക്കകമാണ് ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. വ്യാപം കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.