രാഷ്ട്രീയ പാര്‍ട്ടികൾ വിവരാവകാശ നിയമ പരിധിയില്‍; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നതില്‍ നിലപാടറിയാൻ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുപ്രീംകോടതി നോട്ടീസ്. സര്‍ക്കാറിതര സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ അരുണ്‍ കുമാര്‍ മിശ്ര, അമിതാവ റോയ് തുടങ്ങിയവരടങ്ങിയ ബഞ്ച് നോട്ടീസ് അയക്കാന്‍ തീരുമാനമെടുത്തത്.
എന്തുകൊണ്ട് വിവരാവകാശ പരിധിയിൽ കൊണ്ടുവരാൻ പാടില്ലെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി, സി.പി.എം, സി.പി.ഐ, എൻ.സി.പി എന്നീ ദേശീയ പാർട്ടികൾക്കാണ് ബെഞ്ച് നോട്ടീസ് അയച്ചത്.
ആറാഴ്ചയ്ക്കകം മറുപടി നൽകണം. രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളാണെന്നും വിവരാവകാശനിയമത്തിന്‍െറ പരിധിയില്‍ വരുമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വാദിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് നേരത്തെ കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവ് നല്‍കിയിരുന്നു.