കോഴിക്കോട് തെരുവിലുറങ്ങുന്നവര്‍ക്ക് നാഥനായി മുരുകനെത്തി
സഹജീവിസ്‌നേഹത്തിന്റെ പര്യായമാണ് തെരുവോരം മുരുകനെന്ന യുവാവ്. തെരുവില്‍ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്ന ഈ യുവാവിന്റെ കൈകളിലൂടെ 7000മത്താളം അനാഥരാണ് ശതരുവില്‍ നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ച് കയറിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെരുവോരം എന്ന സന്നദ്ധസംഘടനയുടെയും തെരുവ് വെളിച്ചമെന്ന സാമൂഹികനീതി വകുപ്പിന്റെ സന്നദ്ധസ്ഥാപനത്തിന്റെയും അമരക്കാരനായ മുരുകന്‍ ഈ പ്രവൃത്തി ഒരു സപര്യയായി ഏറ്റെടുതത് വ്യക്തി കൂടിയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെത്തിയ മുരുകനും സംഘവും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പാളയം എന്നിവിടങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പത്തുപേരെ കുളിപ്പിച്ച് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മുരുകനൊപ്പം സഹായിയായെത്തിയ പറവൂര്‍ സ്വദേശി രവിയും ആന്ധ്രാപ്രദേശ് സ്വദേശിയായ മുരളിയുമൊക്കെ ഒരു നാള്‍ മുരുകന്‍ തന്നെ തെരുവില്‍ നിന്നും കൈപിടിച്ച് കയറ്റിയവരാണ്.
തെരുവിന്റെ മക്കളായ ഒത്തിരിപ്പേര്‍ക്ക് സഹായം നല്‍കി കാരുണ്യത്തിന്റെ വെട്ടമായി മുരുകന്‍ കോഴിക്കോട്ട് നഗരത്തില്‍ രണ്ടു ദിനമുണ്ടായിരുന്നു. ഒപ്പം കൂട്ടിയവരെ കൊച്ചിയിലെ ‘തെരുവ് വെളിച്ചത്തിലേക്ക്’ കൊണ്ടുപോയി സനാഥരാക്കാനുള്ള മുരുകന്റെ ശ്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരും ഒപ്പം കൂടി. ഇവരാരും പ്രശ്‌നക്കാരല്ല, നമ്മള്‍ അവരെ പ്രശ്‌നക്കാരായി കാണുന്നതിനാലാണ് നമുക്ക് അങ്ങനെ തോന്നുന്നത്. കുറച്ച് സ്‌നേഹം മാത്രം മതി ഇവരെയൊക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍- ഇതാണ് തെരുവിന്റെ മക്കളെക്കുറിച്ചുള്ള മുരുകന്റെ കാഴ്ചപ്പാട്.
മുരുകന്റെ തെരുവ് വെളിച്ചത്തില്‍ ഇപ്പോള്‍ 27 അന്തേവാസികളൃണ്ട്. തെരുവുകളില്‍ നിന്ന് കണ്ടെത്തുന്നവര്‍ക്ക് അതതു സ്ഥലങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടാണ് പുനരധിവാസം നല്‍കുന്നത്. ആദ്യം ഒറ്റയ്ക്കായിരുന്നെങ്കിലും ഇപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തിലെ തെരുവുകളില്‍ അലയുന്നവരെ കണ്ടുപിടിച്ച് അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കുകയോ ഇവിടെ തന്നെ പുനരധിവസിപ്പിക്കാനോ ഉള്ള സംവിധാനം അധികൃതര്‍ സ്വീകരിക്കണമെന്നാണ് മുരുകന്റെ ആവശ്യം.