കെ.എസ്. ശബരീനാഥ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

single-img
1 July 2015

sabari-nathതിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ.എസ്. ശബരീനാഥ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയുടെ നടുത്തളത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ശബരീനാഥ് ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞക്ക് മുന്‍പ് നടുത്തളത്തിന് വലംവെച്ച ശബരീനാഥന്‍ ഭരണ-പ്രതിപക്ഷ നേതാക്കളിൽ നിന്നും അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഡയസിലെത്തിയ ശബരീനാഥനെ സ്പീക്കര്‍ എന്‍. ശക്തന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ശബരിയെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഭരണപക്ഷ ബെഞ്ചില്‍ കൊടുവള്ളി എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ സമീപത്താണ് ശബരീനാഥിന്റെ ഇരിപ്പിടം.

മാതാവ് എം.ടി. സുലേഖക്കും സഹോദരന്‍ അനന്തപത്മനാഭനും ഒപ്പമാണ് ശബരി നിയമസഭയിലെത്തിയത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ ഇളയ മകനായ ശബരീനാഥന്‍ 10,128 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് അരുവിക്കരയില്‍ വിജയിച്ചത്. പതിനാലാം നിയമസഭയിലെ ബേബിയാകും 31കാരനായ ശബരീനാഥ്.