അരുവിക്കരയിൽ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു: കോടിയേരി
അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിന്റെ ആനുകൂല്യം യു.ഡി.എഫിനാണ് ലഭിച്ചതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം സ്ഥാനത്താകുമെന്ന പ്രചരണം ബിജെപി ബോധപൂർവം അഴിച്ചുവിട്ടു. എന്നാൽ എൽഡിഎഫ് വോട്ടുകൾ എൽഡിഎഫിനു തന്നെ കിട്ടിയിട്ടുണ്ടെന്നും ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബി.ജെ.പിക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലായിരുന്നെങ്കിൽ യു.ഡി.എഫിന് കനത്ത തോൽവി ഉണ്ടാവുമായിരുന്നു. സർക്കാരിനെതിരായ വികാരമുള്ളവരുടെ വോട്ടുകൾ ബി.ജെ.പിക്കും ലഭിക്കും. മുന്പെങ്ങും ഇല്ലാത്ത ഈ സ്ഥിതി വിശേഷമാണ് അരുവിക്കരയിൽ കണ്ടത്. ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാൻ ഇത് സംബന്ധിച്ച് കൂടുതൽ ആലോചിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.