ഋഷിരാജ്‌സിങ് ഇടപെട്ടു; എട്ടാം ദിവസം വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റിലേക്ക് വൈദ്യുതി എത്തി
പാലക്കാട്: വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റിലേക്ക് വൈദ്യുതി എത്തിയത് എട്ടാം ദിവസം, അതും വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിങ് ഇടപെട്ടത് കൊണ്ട് മാത്രം. വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റിൽ വൈദ്യുതി നിലച്ചതിന്റെ അന്നു മുതൽ ഇതു സംബന്ധിച്ച് പ്രാദേശിക തലത്തിലുള്ള വൈദ്യുത ഓഫീസുകളില്‍ ഓരോദിവസവും പരാതി നല്‍കിയെങ്കിലും ജീവനക്കാർ ചെവിക്കൊള്ളാൻ തയ്യാറായില്ല. അങ്ങനെ മടുത്താണ് ചെക്‌പോസ്റ്റില്‍ ചാര്‍ജുള്ള അസി. കമ്മീഷണര്‍ നേരിട്ട് കഞ്ചിക്കോട്ടെ വൈദ്യുതി ഓഫീസില്‍ പരാതിയുമായെത്തിയത്.
എന്നാൽ പരാതിക്കാരെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യേഗസ്ഥാർ തങ്ങളുടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നതല്ലാതെ മറ്റു നടപടികൾ കൈക്കൊണ്ടില്ല.
അപ്പോഴാണ് പാരതിയുമായി വന്ന ചെക്‌പോസ്റ്റില്‍ അസി. കമ്മീഷണര്‍ ഓഫീസിന് മുന്നിലെ ബോര്‍ഡ് ശ്രദ്ധിച്ചത്. വൈദ്യുതിസംബന്ധിച്ച പരാതി അറിയിക്കാനുള്ള വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിങ്ങിന്റെ നമ്പർ. അതിലേക്ക് വിളിച്ച് ഇദ്ദേഹം പരാതി രേഖപ്പെടുത്തി. പരാതിക്കാരന്‍ അവിടെനിന്ന് വാളയാറിലെത്തിയപ്പോഴേക്കും വൈദ്യുതിയും ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു.