കുരുക്കുകൾ ബിജെപിക്ക് പിന്നാലെ; വോട്ടിന് പദവി വാഗ്ദാനം ചെയ്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വിവാദത്തിൽ

single-img
27 June 2015

shivaഭോപ്പാല്‍: സുഷുമ സ്വരാജിനും പങ്കജ മുണ്ടയ്ക്കും വസുന്ധര രാജയ്ക്കും പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വിവാദത്തിൽ. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ സഹായിച്ചാല്‍ സര്‍ക്കാരില്‍ ഉയര്‍ന്ന പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണ് ശിവരാജ് സിങ് ചൗഹാനെ കുരുക്കിലാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പറയുന്ന ശിവരാജ് സിങ് ചൗഹാന്റേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയാണ്.

മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. സീറ്റ് മോഹിച്ചിരുന്ന നേതാവിന് പകരം മറ്റൊരാള്‍ക്ക് പാര്‍ട്ടി സീറ്റു കൊടുത്തു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരായി പ്രവര്‍ത്തിക്കാതിരിക്കാതെ അദ്ദേഹത്തെ ജയിപ്പിച്ചാല്‍ പകരം മെച്ചപ്പെട്ട പദവി നല്‍കാമെന്ന വാഗ്ദാനമാണ് കുരുക്കായത്. ഗരോത് അസംബ്ലി സീറ്റിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവായ രാജേഷ് ചൗധരിയോട് മുഖ്യമന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്.

ഗവണ്‍മെന്റില്‍ പദവി വാഗ്ദാനം ചെയ്തതിലൂടെ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഓഡിയോ ടേപ്പ് വ്യാജമാണെന്ന് ബി.ജെ.പി പറയുന്നു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുകയാണ്.