കരിപ്പൂർ വിമാനത്താവളത്തിലെ അക്രമസംഭവം; ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
26 June 2015

karippurമഞ്ചേരി/കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി സി.ജെ.എം കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. വേലിതന്നെ വിളവുതിന്നുന്ന സമീപനമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി.

സുരേഷ് ഗൗള, സുഭാഷ്ചന്ദ്രന്‍, കെ.കെ ഗൗഡ, ജിതേന്ദ്രകുമാര്‍, അരവിന്ദ് യാദവ്, അശ്വിനി കുമാര്‍, ജെ.എ. നടരാജന്‍, അമിത് തിവാരി, ധീരന്ദ്ര ഒറാന്‍ എന്നിവര്‍ക്കാണ് ജാമ്യം നഷേധിച്ചത്. ജൂണ്‍ 10ന് വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടെ ജവാന്‍ വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചകുറ്റമാണ് പ്രതികളുടെ പേരിലുള്ളത്. അറസ്റ്റിലായ നാലുജവാന്‍മാരുടെ ജാമ്യാപേക്ഷയും കോടതി നേരത്തെ നിരസിച്ചിരുന്നു.