കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ ആട്ടും തുപ്പും മര്‍ദ്ദനവുമേറ്റ് ബീച്ചില്‍ അലഞ്ഞുതിരിയുന്ന പാവം കഴുതയെ സംരക്ഷണത്തിന്റെ അതിര്‍ത്തി കടത്തി ബാദില്‍ ഗഫൂര്‍
കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ ആട്ടും തുപ്പും മര്‍ദ്ദനവുമേറ്റ് ബീച്ചില്‍ അലഞ്ഞുതിരിയുന്ന കഴുതി കുറച്ചു ദിവസം മുമ്പ് വരെ ഒരു ദയനീയ കാഴ്ചയായിരുന്നു. എന്നാല്‍ ഇന്ന് ഒരു മൃഗസ്‌നേഹിയുടെ കാരുണ്യത്താല്‍ ഈ കഴുത അങ്ങ് മസിനഗുഡിയിലെ ഐ പാന്‍ മൃഗസംരക്ഷണ കേന്ദ്രത്തിലെരത്തി സുഖമായി ജീവിക്കുന്നു.
മൃഗസ്‌നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എ. ബാദില്‍ ഗഫൂറിന്റെ നേതൃത്വത്തിലാണ് കഴുതയെ രക്ഷിച്ച് മസിനഗുഡിയിലെത്തിച്ചത്. ഒരു മാസം മുന്‍പാണ് ബാദില്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് കുറേ കുസൃതിക്കുട്ടികള്‍ അടിച്ചോടിക്കുകയായിരുന്ന സാധുവായ കഴുതയെ കാണുന്നത്. കുട്ടികളെ തിരിച്ചുവിട്ട ബാദില്‍ കഴുതയെ തലോടിയതോടെ അവന്‍ ശാന്തനായി. ഉടന്‍തന്നെ ബാദില്‍ തന്റെ മൊബൈലില്‍ കഴുതയുടെ ഒരു ഫോട്ടോയെടുത്ത് അടിക്കുറിപ്പും ചേര്‍ത്ത് വാട്‌സ്ആപ്പില്‍ ിടുകയായിരുന്നു.
ബാദിലിന്റെ ഫോട്ടോ വാട്‌സ്ആപ്പിലൂടെ മൃഗസംരക്ഷണ ബോര്‍ഡ് സംസ്ഥാന അംഗത്തിന്റെ അടുത്തെത്തുകയും അവിടെ നിന്നും കഴുതയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ബാദിലിനോട് അംഗം വിളിച്ച് അന്വേഷിക്കുകയും ശചയ്തു. തന്റെ ഫോട്ടോ മൂലം കഴുതയ്ക്ക് സംരക്ഷണം ഒരുങ്ങി വരുന്നതു കണ്ട് ബാദില്‍ അതിന്റെ ശ്രമങ്ങളുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു.
ആ സമയത്താണ് തൃശൂരിലെ മൃഗസംരക്ഷണ സംഘടനയായ പോസ് ബാദിലുമായി ബന്ധപ്പെടുന്നത്. അവരുടെ നിര്‍ദ്ദേശ പ്രകാരം ബാദില്‍ മസിനഗുഡി ഐ പാനുമായി ബന്ധപ്പെട്ടപ്പോള്‍ കഴുതയെ ഏറ്റെടുക്കാന്‍ തയാറാണെന്നു മറുപടി കിട്ടുകയായിരുന്നു. എന്നാല്‍ കഴുതയെ അങ്ങോട്ട് കൊണ്ടുപോകാനുള്ള ചെലവു നല്‍കണമെന്ന് അവര്‍ അറിയിച്ചു.
ഇതിനിടയില്‍ കഴുതയെ കൊണ്ടു പോകണമെങ്കില്‍ മേയറുടെ കത്തു വേണമെന്നുള്ളതിനാല്‍ ബാദില്‍ അതിനു വേണ്ടി വീണ്ടും ഇറങ്ങുകയായിരുന്നു. മേയര്‍ സഹായിച്ചതോടെ മസിനഗുഡിയില്‍നിന്ന് വെറ്ററിനറി ഡോക്ടര്‍ അശ്വിനും സഹായിയും കഴുതയെത്തേടിയെത്തുകയും അവരോടൊപ്പം ബാദില്‍ കഴുതയെ കണ്ടെത്തി അവന്റെ ഭാവിജീവിതം സുന്ദരമാക്കാന്‍ അതിര്‍ത്തി കടത്തുകയുമായിരുന്നു.