മസ്തിഷ്‌കത്തെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ രോഗബാധിതനായ അനുജനേയും തോളിലേറ്റി പതിനഞ്ചുവയസുകാരന്‍ 57 മൈല്‍ നടന്നു
ഗര്‍ഭാവസ്ഥയിലോ, പ്രസവസമയത്തോ പല കാരണങ്ങളാല്‍ മസ്തിഷ്‌ക കോശം നശിക്കുന്നതു മൂലമുണ്ടാകുന്ന സെറിബ്രല്‍പാള്‍സി രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് പതിനഞ്ചുവയസുകാരന്‍ അനിയനെ ചുമലിലേറ്റി നടന്നത് അമ്പത്തേഴു മൈല്‍. തന്നേക്കാള്‍ മൂന്നു വയസിന് ഇളയ സഹോദന്‍ ബ്രാഡിനെ ചുമലിലേറ്റി മിഷിഗണ്‍ സ്വദേശിയായ ഹണ്ടര്‍ ഗ്രാന്‍ഡീ മൂന്നു ദിവസം കൊണ്ടാണ് അമ്പത്തേഴു മൈല്‍ നടന്നു പിന്നിട്ടത്.
ജന്‍മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനായ അനുജനൊപ്പം വെള്ളിയാഴ്ച രാവിലെ മിഷിഗണിലെ ലംബെര്‍ട് വില്ലയില്‍നിന്നാണ് ഹണ്ടര്‍ യാത്ര ആരംഭിച്ചത്. അമ്പത്തേഴു മൈല്‍ പിന്നിട്ട് ഇരുവരും ആന്‍ അര്‍ബോറിലുള്ള മിഷിഗണ്‍ സര്‍വകലാശാലയിലെത്തിയപ്പോള്‍ ഇവിടെ ഇവരെ കാത്ത് മാതാപിതാക്കളും ബന്ധുക്കളുമുണ്ടായിരുന്നു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇരുവരുടെയും യാത്ര വാര്‍ത്താ രപാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ യാത്ര ധനസമാഹരണം ഉദ്ദേശിച്ചല്ലെന്നും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരാനായിരുന്നെന്നും ഹണ്ടര്‍ ഗ്രാന്‍ഡി പറഞ്ഞു. എന്നാല്‍ ബ്രാന്‍ഡീന്റെ സ്‌കൂളില്‍ ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായി നിര്‍മിക്കുന്ന കളിസ്ഥലത്തിനായി പണം സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ ഈ യാത്ര രപചോദനമായി. ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഹണ്ടര്‍ പറഞ്ഞു.