വിദേശ പര്യടനങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
ദില്ലി: വിദേശ പര്യടനങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.11 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഗിഫ്റ്റുകളും അവയുടെ വിലയും കുറിച്ചിരിക്കുന്നത്. ഫിബ്രുവരി 19ന് മോദിക്ക് സ്വര്‍ണവും ഡയമണ്ടും കൊണ്ടും ഭംഗിയാക്കിയ 75,000 രൂപയുടെ ബട്ടണുകള്‍ സമ്മാനമായി ലഭിച്ചു. ഇവ കൂടാതെ ടീ സെറ്റും ബുക്കുകളും ലഭിക്കുകയുണ്ടായി. ബുദ്ധന്റെ പ്രതിമയും ഇതോടൊപ്പം ലഭിച്ചതായി വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2010 മുതല്‍ 2013വരെ മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ലഭിച്ചത് 83.72 ലക്ഷത്തിന്റെ സമ്മാനങ്ങളാണ്. ഇതില്‍ 20.19 ലക്ഷത്തിന്റെ വാള്‍, 48.93 ലക്ഷത്തിന്റെ ആഭരണങ്ങള്‍, ടേബിള്‍ ക്ലോക്ക്, പെന്‍, പശുപതിനാഥന്റെ പ്രതിമ, ഗോള്‍ഡ് ബോക്‌സ് എന്നിവ ഉള്‍പ്പെടുന്നു.
2010 മുതല്‍ 2013 വരെ യുപിഎ ചെയര്‍മാന്‍ ആയ സോണിയാ ഗാന്ധിക്ക് ലഭിച്ചത് 3.84 ലക്ഷത്തിന്റെ സമ്മാനങ്ങളാണ്. എന്‍ഡിഎ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് 4.83 ലക്ഷത്തിന്റെ സമ്മാനങ്ങള്‍ ലഭിച്ചു. സുഷമാ സ്വരാജിന് പ്രധാനമായും ലഭിച്ചത് സാരികളാണ്. ആഭരണങ്ങളും പെയിന്റിങ്ങുകളും ഡിന്നര്‍ സെറ്റുമൊക്കെ മന്ത്രിക്ക് ലഭിച്ച സമ്മാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.