കേരളത്തിലെ നാലു നഗരങ്ങളെ ‘വൈ'( Y) വിഭാഗത്തിലേക്ക് ഉയര്‍ത്തി

single-img
31 May 2015

kerala-mapന്യൂഡല്‍ഹി: കേരളത്തിലെ നാലു നഗരങ്ങളെ ‘വൈ'( Y) വിഭാഗത്തിലേക്ക് ഉയര്‍ത്തി. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണിവ. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് അതിനാനുപാതികമായി ഉയര്‍ന്ന വീട്ടുവാടക അലവന്‍സ് ലഭിക്കും.  2011-ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യ കണക്കിലെടുത്ത് കേന്ദ്രമന്ത്രിസഭയാണ് തീരുമാനമെടുത്തത്. അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ‘Y’ പ്രകാരമുള്ള വീട്ടുവാടക നല്‍കുക. അഞ്ചുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ ‘Z’ വിഭാഗത്തില്‍ വരും. 2014 ഏപ്രില്‍ ഒന്നിന്റെ മുന്‍കാല പ്രാബല്യം ഇതിനുണ്ടാവും.

ഇതോടൊപ്പം കൊച്ചിയുള്‍പ്പെടെ അഞ്ച് നഗരങ്ങളില്‍ കേന്ദ്ര ജീവനക്കാര്‍ക്ക് ഉയര്‍ന്ന യാത്രാ അലവന്‍സ് ലഭിക്കും. പട്‌ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, ഗാസിയാബാദ് എന്നിവയാണ് ‘ടി.എ’ വര്‍ധനയ്ക്കായി ഉയര്‍ന്ന പട്ടികയിലേക്ക് മാറ്റിയ വന്‍നഗരങ്ങള്‍. 20 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഉയര്‍ന്ന യാത്രാ അലവന്‍സ് ലഭിക്കുക.

‘Y’ വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റു നഗരങ്ങള്‍ ഇവയാണ്. ഈറോഡ്, നെല്ലൂര്‍, നോയിഡ, ഗുഡ്ഗാവ്, ബൊക്കാറോ സ്റ്റീല്‍ സിറ്റി, ഗുല്‍ബര്‍ഗ, ഉജ്ജയ്ന്‍, വസായ്-വിരാട് സിറ്റി, മാലേഗാവ്, നന്ദേഡ്-വാഗ്ല, സാംഗ്ലി, റൂര്‍ക്കല, അജ്‌മേര്‍, ഫിറോസാബാദ്, ഝാന്‍സി, സിലിഗുരി, ദുര്‍ഗാപുര്‍.അഹമ്മദാബാദ്, പുണെ എന്നീ നഗരങ്ങളെ ‘വൈ’ വിഭാഗത്തില്‍നിന്ന് ‘എക്‌സ്’ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു.