പോലീസ് തലപ്പത്ത് അഴിച്ചു പണി;ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി
തിരുവനന്തപുരം: എ.ഡി.ജി.പി ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. അദ്ദേഹത്തെ വിജിലന്‍സില്‍ നിന്ന് മാറ്റി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിന്‍റെ മേധാവിയായി നിയമിച്ചു. ലോക്നാഥ് ബെഹ്റ പുതിയ ജയില്‍ മേധാവിയാകും.
പുതിയ വിജിലന്‍സ് എ.ഡി.ജി.പിയായി എന്‍.ശങ്കര്‍ റെഡ്ഢി സ്ഥാനമേൽക്കും. അരുണ്‍ കുമാര്‍ സിന്‍ഹയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചു. അനില്‍ കാന്തിനെ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി ആക്കി. വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രശേമ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡി.ജി.പിമാര്‍ നാളെ വിരമിക്കാനിരിക്കെ ആണ് പുതിയ ഡി.ജി.പിയെ നിയോഗിച്ചത്. കെ.എസ് ബാലസുബ്രഹ്മണ്യവും അലക്സാണ്ടര്‍ ജേക്കബുമാണ് ഇന്ന് വിരമിക്കുന്നത്.
ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി തുടരും. മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സ്കൂളുകളില്‍ രാവിലെയും വൈകിട്ടും പൊലീസ് സേവനം ലഭ്യമാക്കും. കൂടുതല്‍ സ്കൂള്‍ കുട്ടികളെ ബസുകളില്‍ കുത്തിനിറക്കുന്നതിനെതിരെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.