സ്കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കടത്തി; പ്രധാനാധ്യാപകന് സസ്പെന്‍ഷൻ
31 May 2015
സ്കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കടത്തികൊണ്ടുപോയി. സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. 45 ചാക്ക് അരിയാണ് മൊത്തവിതരണക്കാരന്‍ വഴി കടയിലെത്തിച്ചത്. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ എം ജി എസ് ഹൈസ്‌കൂളില്‍ നിന്നും ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ഒരു ലോഡ് അരി കടത്തിയത്. അരികയറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോള്‍ പുഴുവരിച്ച അരി മാവേലിസ്‌റ്റോറിലേക്ക് കൊണ്ടുപോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് നാട്ടുകാർ പരാതിപ്പെട്ടതിനാൽ താമരശ്ശേരി ഡിഇഒ സ്കൂളിലെത്തി പരിശോധന നടത്തി. കള്ളക്കടത്ത് നടന്നെന്ന് ബോധ്യപ്പെട്ടതോടെ പ്രധാനാധ്യാപകന്‍ കെ ഇ ജോണിനെ സസ്പെന്‍ഡ് ചെയ്തതായി ഡിഇഒ അറിയിച്ചു. കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞി മറിച്ച് വിൽക്കുന്ന അധ്യാപകര്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്