ഉത്തരേന്ത്യയെ ചുട്ടുപൊള്ളുന്നു; മരണം 2000 കടന്നു; രേഖപ്പെടുത്തിയത് ലോകത്ത് തന്നെ അഞ്ചാമത്തെ കനത്ത താപനില
ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ചു കൊണ്ട് ലോകത്ത് തന്നെ അഞ്ചാമത്തെ കനത്ത താപനിലയായി മാറുന്നു. അന്താരാഷ്‌ട്ര ദുരന്ത ഡേറ്റാബേസിലെ വിവരം അനുസരിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വേനലാണ്. ഇതിനോടകം 2000 പേരെ വേനൽ പൊള്ളിച്ചു കൊന്നു.
ഏതാനും ദിവസം കൂടി ചൂട് ഈ നിലയില്‍ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ പ്രവചനം. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 1998 ന്റെ നിലയിലേക്കാണ് ഇത്തവണത്തെ വേനല്‍ ഉയരുന്നത്. 1998 ല്‍ 2,541 പേരാണ് ചൂടില്‍ മരണമടഞ്ഞത്. ആന്ധ്രാപ്രദേശും തെലുങ്കാനയുമാണ് ഇത്തവണ ചൂടിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അറിഞ്ഞത്.
ലോകത്ത് ഏറ്റവും വലിയ താപനില രേഖപ്പെടുത്തിയത് 2003 ലായിരുന്നു. യൂറോപ്പിനെ ചുട്ടുപൊള്ളിച്ച ആ വര്‍ഷം 71,310 പേരാണ് ചൂടിനിരയായത്. അന്ന് ഇന്ത്യയില്‍ 1,210 പേര്‍ മരണമടഞ്ഞിരുന്നു. രണ്ടാമത്തെ വലിയ ചൂട് രേഖപ്പെടുത്തിയ 2010 ല്‍ റഷ്യയില്‍ 55,736 പേര്‍ കൊല്ലപ്പെട്ടു. 2006 ല്‍ യൂറോപ്പില്‍ 3,418 പേരും 1998 ല്‍ ഇന്ത്യയിലുണ്ടായതുമായ ചൂടാണ് ഡേറ്റാബേസില്‍ ആദ്യ നാലു സ്‌ഥാനങ്ങളില്‍.
ബല്‍ജിയത്തിലെ ബ്രസ്സല്‍സിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ദി എപ്പിഡെമോളജി തയ്യാറാക്കിയിട്ടുള്ള എമര്‍ജന്‍സി എവന്റ്‌സ് ഡേറ്റാബേസിലാണ് ഈ വിവരങ്ങളുള്ളത്. വരും കാലത്ത് ഇന്ത്യ ഇതിനേക്കാള്‍ വലിയ ചൂടാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.