മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട എം.ബി.എ ബിരുദധാരിക്ക് അദാനി ഗ്രൂപ്പ് ജോലി നൽകി
മുംബൈ: മുസ്‌ലിമായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട എം.ബി.എ ബിരുദധാരിയെ അദാനി ഗ്രൂപ്പ് ജോലിക്കെടുത്തു. അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ സ്ഥാപനത്തില്‍ മാനേജ്‌മെന്റ് ട്രെയിനി ആയിട്ടാണ് സെഷാന് ജോലി ലഭിച്ചത്.
മതത്തിന്റെ പേരിൽ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വജ്രാഭരണ കയറ്റുമതി സ്ഥാപനം ജോലി നിരാകരിച്ചതിനെ തുടര്‍ന്നാണ് സെഷാന്‍ അലി ഖാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. സംഭവം വിവാദമായതോടെ ദേശീയന്യൂനപക്ഷ കമ്മീഷന്‍ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിക്കെതിരെ കേസെടുത്തു.
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ മുസ്‌ലിങ്ങള്‍ അല്ലാത്തവരെ മാത്രമെ ജോലിയ്‌ക്കെടുക്കുകയുള്ളൂ എന്ന വിശദീകരണമാണ് കമ്പനി ഇമെയിലില്‍ മറുപടി നല്‍കിയത്. എച്ച്.ആര്‍ വിഭാഗത്തിലെ ജീവനക്കാരിക്ക് പറ്റിയ വീഴ്ചയാണ് സംഭവമെന്നും നിയമനങ്ങളില്‍ തങ്ങള്‍ മതപരമായ വിവേചനം കാട്ടുന്നില്ലെന്നുമാണ് കമ്പനി മാനേജ്‌മെന്റിന്റെ വിശദീകരണം.