കെ.എസ് ശബരീനാഥന്‍ അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: അന്തരിച്ച സ്പീക്കർ ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. കാര്‍ത്തികേയന്റെ രണ്ടാമത്തെ മകനാണ് ശബരീനാഥന്‍.
ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി.സുലേഖ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശബരീനാഥന് നറുക്ക് വീണത്. അരുവിക്കരയ്ക്ക് ജി.കാര്‍ത്തികേയനുമായി വൈകാരികബന്ധമുള്ളതിനാല്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാരെങ്കിലും മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഇതും ശബരീനാഥന് അനുകൂലമായി.
ഇന്ന് നടന്ന ഡി.സി.സി യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനിടെ ശബരിനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ.എസ്.യു രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പരിചയമില്ലാത്ത ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കാണിച്ച് കെ.എസ്.യു സംസ്ഥാന ഘടകം വി.എം സുധീരന് കത്തും അയച്ചു. സുലേഖ മത്സരിക്കുന്നില്ലെങ്കില്‍ വി.എം സുധീരന്‍ മത്സരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.