പാകിസ്‌ഥാനില്‍ നിന്ന് രഹസ്യ സന്ദേശവുമായി ഇന്ത്യയിലെത്തിയ പ്രാവിനെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ തടവിലാക്കി
ചണ്ഡീഗഡ്: പാകിസ്‌ഥാനില്‍ നിന്ന് രഹസ്യ സന്ദേശവുമായി ഇന്ത്യയിലെത്തിയ വെളള പ്രാവിനെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ തടവിലാക്കി. പഞ്ചാബ് അതിര്‍ത്തി ഗ്രാമമായ പത്താന്‍കോട്ടിയിൽ നിന്നാണ് പ്രാവ് എത്തിയതെന്ന് കരുതുന്നു.
ശരീരത്തില്‍ ഉറുദുവില്‍ രഹസ്യ സന്ദേശം പതിച്ചെത്തിയ പ്രാവിന്റെ മേല്‍ വയര്‍ പോലെയുളള ഉപകരണവും ഘടിപ്പിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ട് പ്രദേശത്തും ഇന്ത്യന്‍ മുജാഹിദ്ദീന്‍ വിഭാഗം പ്രവര്‍ത്തനം ശക്‌തമാക്കാനുളള നീക്കമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് ഉണ്ടായിരുന്നു. പ്രാവിന്റെ ശരീരത്തു പതിച്ച സന്ദേശത്തില്‍ നിന്ന് പാകിസ്‌ഥാനിലെ നരോവല്‍ ജില്ലയിലെ ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിട്ടുമുണ്ട്.
മന്‍വാല്‍ ഗ്രാമത്തിലെ രമേഷ്‌ചന്ദ്ര എന്നയാളുടെ വീട്ടില്‍ ബുധനാഴ്‌ച വൈകിട്ട് 6.30 ഓടെയാണ് പ്രാവ് പറന്നിറങ്ങിയത്. പ്രാവിന്റെ ശരീരത്തില്‍ ഉറുദു അക്ഷരങ്ങളും വയറും കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ രമേശിന്റെ 14 വയസ്സുളള മകന്‍ അതിനെ കൂട്ടിലാക്കി അടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രാവിനെ എക്‌സ്റേ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.