കൃത്രിമരേഖയുണ്ടാക്കി സർക്കാർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ ഭാസുരേന്ദ്ര ബാബുവിന് ജാമ്യം
കോഴിക്കോട്: കൃത്രിമരേഖയുണ്ടാക്കി സർക്കാരിന്റെ 98 ഏക്കര്‍ സ്ഥലം തട്ടിയെടുത്തെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബുവിന് ജാമ്യം. കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അഭിഭാഷകക്കൊപ്പം കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ ജഡ്ജിയുടെ മുമ്പാകെ ഹാജരായി ജാമ്യംനേടുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടില്‍ രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചത്. കേസ് ജൂണ്‍ 20ന് പരിഗണിക്കും. കണ്ണൂരിലെ മാലൂര്‍ ശിവപുരം വില്ലേജില്‍ ചിത്രവട്ടത്തുള്ള സര്‍ക്കാര്‍ പാട്ടഭൂമി ഭാര്യയുടെ കുടുംബത്തിന്‍േറതെന്ന് കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് ആരോപണം.
2007 നവംബര്‍ 14നു കണ്ണൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഭാസുരേന്ദ്ര ബാബു നാലാം പ്രതിയാണ്. അന്നത്തെ ലാന്‍ഡ് ട്രൈബ്യൂണല്‍ ഡപ്യൂട്ടി കലക്ടര്‍ സുലോചന, മുന്‍ വില്ലേജ് ഓഫിസര്‍ എന്‍. ശ്രീധരന്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ എ.ഇ. മാധവന്‍ നമ്പൂതിരി, അഡ്വ. ബെന്നി ഏബ്രഹാം, ആധാരമെഴുത്തുകാരന്‍ ശ്രീധരന്‍ എന്നിവരാണ് മറ്റു പ്രതികള്‍.