ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍; എവറസ്റ്റിലെ മഞ്ഞുപാളികൾ 85 വര്‍ഷംകൊണ്ട് ഉരുകിത്തീരുമെന്ന് പഠനം
ന്യൂഡല്‍ഹി: ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ ഇനിയും കൂടുകയാണെങ്കിൽ എവറസ്റ്റിലെ 70 ശതമാനത്തിലേറെയുള്ള മഞ്ഞുപാളികളും 85 വര്‍ഷംകൊണ്ട് ഉരുകിത്തീരുമെന്ന് പഠനം. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലും നേപ്പാളിലും പ്രളയമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്കിടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതിരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ യൂറോപ്യന്‍ ജിയോ സയന്‍സസ് യൂണിയന്റെ പ്രസിദ്ധീകരണമായ ‘ദ ക്രിയോസ്ഫിയറി’ലാണ് പഠനം പ്രസിദ്ധീകരിച്ചത്.
2100-ഓടെ എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ മലനിരകളിലെയും ഹിന്ദുക്കുഷ് മലനിരകളിലേയും മഞ്ഞുപാളികളുടെ 70 മുതല്‍ 99 ശതമാനം വരെ ഉരുകിയൊലിച്ചുപോകും. ഇത് ഇന്ത്യയിലെയും നേപ്പാളിലെയും കൃഷിക്കും ജലവൈദ്യുതപദ്ധതികള്‍ക്കും വന്‍ ആഘാതമുണ്ടാക്കും. നേപ്പാള്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഗവേഷകരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
കോസിയിലെ മഞ്ഞുപാളികളുരുകിയാല്‍ അത് ബിഹാറിലൂടെ ഒഴുകുന്ന കോസിനദിയില്‍ പ്രളയമുണ്ടാക്കും. എപ്പോഴും പ്രളയമുണ്ടാകുന്ന ഈ നദി ‘ബിഹാറിന്റെ ദുഃഖം’ എന്നാണറിയപ്പെടുന്നത്. മഞ്ഞുരുക്കം കൂടുമ്പോള്‍ നദിയിലേക്കുള്ള ജലപ്രവാഹത്തിന്റെ തോതും കൂടും.