ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് ഡീഗോ മറഡോണ രംഗത്ത്
ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് ഡീഗോ മറഡോണ വീണ്ടും രംഗത്തെത്തി. പുതിയ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മറഡോണയുടെ വിമര്‍ശനം. തന്റെ ജീവനും ശ്വാസവും ഫുട്‌ബോളാണ്. അതിലൂടെയാണ് താന്‍ ഇക്കാലമത്രയും ജീവിച്ചത്. എന്നാല്‍ ബ്ലാറ്റർ ലോക ഫുട്‌ബോള്‍ ഫെഡറേഷനെ അഴിമതിയുടെ കളിക്കളമാക്കി മാറ്റിയിരിക്കുകയാണ്. ഇത്രയും ദുഷിച്ചകാലം ഫിഫയ്ക്ക് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഫിഫയെ അഴിമതിയില്‍ നിന്നും രക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ജനതയുടെ വികാരമായ ഫുട്‌ബോളില്ലാതാക്കാനാണ് ബ്ലാറ്ററുടെ ശ്രമം. തികച്ചും ഏകാധിപധിയായാണ് ബ്ലാറ്ററുടെ ഇടപെടല്‍. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തനാണ് ബ്ലാറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് തുടരാന്‍ അനുവദിക്കരുത്. ബ്ലാറ്ററെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്നും എത്രയും പെട്ടെന്ന് നീക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി ഫിഫയുടെ തലപ്പത്തുള്ള ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെയാണ് മറഡോണയുടെ കടന്നാക്രമണം. മറഡോണുടെ സുഹൃത്തും ജോര്‍ദാന്‍ രാജാവുമായ അല്‍ ബിന്‍ അല്‍ ഹുസൈന്‍ ആണ് ബ്ലാറ്റര്‍ക്കെതിരെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോയും, മൈക്കിള്‍ വാന്‍ പ്രാഗും ഉൾപെടുന്ന പ്രമുഖർ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നും പിന്‍മാറിയിരുന്നു.